ADVERTISEMENT

കണ്ണൂർ∙ സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ, യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. വോട്ട് ചെയ്യാനെത്തിയ എംഎസ്എഫ് പ്രവർത്തകയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എം.ഫാത്തിമയുടെ വോട്ട് കള്ളവോട്ടാണെന്നു പറഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർ, എംഎസ്എഫ് പ്രവർത്തക കൂടിയായ ഫാത്തിമയെ തടഞ്ഞത്. ഫാത്തിമയുടെ തിരിച്ചറിയൽ കാർഡ് ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. യുഡിഎസ്എഫ് പ്രവർത്തകർ ഇതു ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തുംതള്ളുമായി. പൊലീസ് ബലംപ്രയോഗിച്ചാണ് ഇരുകൂട്ടരെയും ശാന്തമാക്കിയത്. 

താവക്കര ക്യാംപസിൽ നടന്ന കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയതാണെന്ന എസ്എഫ്ഐയുടെ ആരോപണത്തെ തുടർന്ന് വോട്ട് ചെയ്യാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്ന കാഞ്ഞങ്ങാട് ഓർഫനേജ് അറബിക് കോളജിലെ എംഎസ്എഫ് യുയുസി എം.ഫാത്തിമ, വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയശേഷം മാധ്യമങ്ങൾക്കു 
മുന്നിൽ കരഞ്ഞപ്പോൾ.  ചിത്രം: സമീർ എ.ഹമീദ്  –മനോരമ
താവക്കര ക്യാംപസിൽ നടന്ന കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയതാണെന്ന എസ്എഫ്ഐയുടെ ആരോപണത്തെ തുടർന്ന് വോട്ട് ചെയ്യാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്ന കാഞ്ഞങ്ങാട് ഓർഫനേജ് അറബിക് കോളജിലെ എംഎസ്എഫ് യുയുസി എം.ഫാത്തിമ, വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയശേഷം മാധ്യമങ്ങൾക്കു 
മുന്നിൽ കരഞ്ഞപ്പോൾ. ചിത്രം: സമീർ എ.ഹമീദ് –മനോരമ

കള്ളവോട്ട് ആരോപണത്തെത്തുടർന്ന് ഫാത്തിമയെ വോട്ട് ചെയ്യാൻ ആദ്യം അനുവദിച്ചില്ല. തുടർന്ന്, റിട്ടേണിങ് ഓഫിസർ നേരിട്ട് കാഞ്ഞങ്ങാട് റഹ്മാനിയ ഓർഫനേജ് കോളജിലേക്കു ഫോൺ വിളിക്കുകയും ഫാത്തിമയുടെ രേഖകളും ഫോട്ടോയും വാങ്ങുകയും ചെയ്തു. വോട്ടുണ്ടെന്ന് ഉറപ്പിച്ചിട്ടും ഏറെ നേരം കാത്തുനിന്നതിനുശേഷം, പൊലീസ് കാവലിലാണ് ഫാത്തിമയ്ക്കു വോട്ട് രേഖപ്പെടുത്താനായത്. സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകനു തലയ്ക്കു പരുക്കേറ്റിട്ടുണ്ടെന്ന് എസ്എഫ്ഐ പ്രവർത്തകർ‍ പറഞ്ഞു. 

കോളജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയ‌ൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഞാൻ കള്ളവോട്ട് ചെയ്യാനാണ് എത്തിയതെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് എസ്എഫ്ഐ എന്റെ വോട്ട് തടയാൻ ശ്രമിച്ചത്. ഏറെ നേരം എന്നെ തടഞ്ഞുവച്ചു. വീട്ടിൽ നിന്ന് ഐഡി കാർഡ് എത്തിക്കേണ്ടി വന്നു. കോളജിലെ അധ്യാപകരെ വിളിച്ചു തെളിവെടുത്തു. എന്നിട്ടും വിശ്വസിക്കാൻ തയാറായില്ല.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐ ശ്രമം: മുഹമ്മദ് ഷമ്മാസ്
സർവകലാശാല യൂണിയൻ‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐയുടെ ഭാഗത്തുനിന്നുണ്ടായത് ആസൂത്രിത നീക്കമാണെന്നും റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തിൽ എസ്എഫ്ഐക്കു വേണ്ടി നടത്തിയതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കെഎസ്​യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. 

‘യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സംഘർഷം ഉണ്ടാക്കാനും എസ്എഫ്ഐ ബോധപൂർവം നടത്തിയ ആരോപണമാണ് കള്ളവോട്ട്. വിദ്യാർഥിയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തടഞ്ഞുവച്ചു. മാനസികമായി തകർക്കാൻ ശ്രമിച്ചു. പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ കോളജിലെ അധ്യാപകരെ ഉൾപ്പെടെ വിഡിയോ കോൾ ചെയ്ത് വോട്ടറാണെന്ന് ഉറപ്പു വരുത്തിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനു പിന്നിൽ ഡിഎസ്എസിന്റെ രാഷ്ട്രീയ താൽപര്യമാണ്’– പി.മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു. 

സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ യുഡിഎസ്എഫ് മുന്നേറ്റം ഉണ്ടാക്കുമെന്ന ഭയമാണ് എസ്എഫ്ഐയുടെ ഇത്തരം ദുഷ്പ്രവർത്തനങ്ങൾക്കു പിന്നിൽ. കാസർകോട് ജില്ലയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട യുഡിഎസ്എഫിന്റെ കൗൺസിലർമാരെ എസ്എഫ്ഐയും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും ഭീഷണിപ്പെടുത്തുന്ന അവസ്ഥയുണ്ട്. മേഖലയിൽ നിന്നുള്ള ഒരു യുയുസി കണ്ണൂരിൽ വോട്ട് ചെയ്യാൻ എത്താത്തതിനുകാരണം അവരുടെ ഭീഷണിയാണ്

തിരഞ്ഞെടുപ്പ് കനത്ത സുരക്ഷയിൽ
രാവിലെ 9.30നാണ് യൂണിയൻ തിരഞ്ഞെടുപ്പ് തുടങ്ങിയത്. എംഎസ്എഫ് പ്രവർത്തകർ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് സുരക്ഷ ഏർപ്പെടുത്താൻ പൊലീസിനു നിർദേശമുണ്ടായിരുന്നു. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപേ പൊലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കള്ളവോട്ട് ആരോപണത്തെത്തുടർന്ന് എസ്എഫ്ഐ–യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ‍ സംഘർഷമുണ്ടായെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. സംഘർഷത്തെത്തുടർന്ന് 12.30ന് അവസാനിക്കേണ്ട വോട്ടെടുപ്പ് അൽപം വൈകിയാണ് അവസാനിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com