ADVERTISEMENT

തളിപ്പറമ്പ് ∙ പിന്നണിഗായകൻ കീഴാറ്റൂർ മുച്ചിലോട്ടുകാവിനു സമീപം പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് സമുദായ ശ്മശാനത്തിൽ. ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയിൽ പാടിയിട്ടുണ്ട്. പരേതനായ പി.വി.കണ്ണന്റെയും എം.വി.കാർത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്‌നപാൽ (ജ്യോത്സ്യർ), സുഹജ, ധനഞ്ജയൻ (ബിസിനസ്, കൊച്ചി).

പാട്ടുകൾ ബാക്കിയാക്കി വിശ്വനാഥൻ വിടവാങ്ങി..
തളിപ്പറമ്പ്∙ പാടിയ പാട്ടുകൾ ബാക്കിയാക്കി വിശ്വൻമാഷ് തങ്ങളെ വിട്ട് പോയെന്ന് വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് തളിപ്പറമ്പിലെ വിശ്വനാഥന്റെ സുഹൃത്തുക്കളും ബന്ധുജനങ്ങളും. വിശ്വൻമാഷ് എന്ന ഒരു പേരിൽ തന്നെ തളിപ്പറമ്പിൽ എല്ലാവർക്കും പരിചിതനായിരുന്നു കീഴാറ്റൂർ സ്വദേശിയായ പി.വി.വിശ്വനാഥൻ. തളിപ്പറമ്പിലെ ആദ്യകാല ട്യൂഷൻ സെന്ററായ മിൽട്ടൻസിലെ ഇംഗ്ലിഷ് അധ്യാപകനായിരുന്നു. വിശ്വനാഥൻ പുറത്ത് അറിയപ്പെട്ടത് തന്റെ പാട്ടുകളിലൂടെയുമാണ്. തളിപ്പറമ്പ് സ്വദേശിയായ മുരളി കുന്നുംപുറത്ത് നിർമിച്ച ഏറെ ശ്രദ്ധേയമായ വെള്ളം സിനിമയിലെ ‘ഒരു കുറി കണ്ടുനാം പിരിയുന്ന നേരം’ എന്ന ഗാനം ആലപിച്ചതോടെ വിശ്വനാഥന്റെ സ്വരം മലയാളികളെല്ലാം ശ്രദ്ധിച്ചു.

അടുത്തതായി നിർമിക്കുന്ന ‘സുമതി വളവ് ’ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ്ങിന് വിശ്വനാഥൻ വന്നപ്പോൾ ഇതിൽ പാടിക്കണമെന്ന് സംഗീത സംവിധായകനോട് താൻ ആവശ്യപ്പെടുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നതായി മുരളി കുന്നുംപുറത്ത് പറഞ്ഞു. പനി ബാധിച്ചതിനെ തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് വിശ്വനാഥൻ മംഗളൂരുവിലേക്ക് ചികിത്സയ്ക്കായി പോയത്. പനി വർധിച്ച് ഏതാനും ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം ഇന്നലെ രാത്രിയാണ് മരിച്ചത്. ജില്ലയുടെ വിവിധ സ്ഥലങ്ങളിലെ സംഗീത ട്രൂപ്പുകളുടെ ഗാനമേളകളിൽ നിത്യസാന്നിധ്യമായിരുന്നു വിശ്വനാഥൻ. സ്വന്തമായി സംഗീത ആൽബങ്ങളും നിർമിച്ച് ആലപിച്ചിട്ടുണ്ട്. ദൂരദർശൻ പരിപാടികളിലും 
പാടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com