‘റെയിൽ ഓട്ടോ’ ട്രാക്കിൽ; ഇനിയും തീരുമാനമാകാതെ പ്രീപെയ്ഡ്

Mail This Article
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെ നിയന്ത്രണത്തിൽ ഓട്ടോറിക്ഷകൾ സർവീസ് തുടങ്ങി. 117 ഓട്ടോറിക്ഷകളാണ് റെയിൽവേ അനുമതിയോടെ (പെർമിഷൻ ഫോർ കാർട്ട് ലൈസൻസി) സർവീസ് ആരംഭിച്ചത്. ഓട്ടോറിക്ഷയുടെ ആർസി, ഇൻഷുറൻസ്, ടാക്സ് രസീത്, പെർമിറ്റ്, ഉടമയുടെ സമ്മതപത്രം എന്നീ രേഖകളും ഡ്രൈവറുടെ ലൈസൻസ്, ആധാർ, സ്വഭാവം സംബന്ധിച്ച പൊലീസ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ചാണ് പാർക്കിങ്ങിന് അനുമതി നൽകിയത്. മൂന്നു മാസത്തേക്ക് ജിഎസ്ടി ഉൾപ്പെടെ 885 രൂപ ഫീസായി റെയിൽവേക്ക് അയയ്ക്കണം.
റെയിൽവേ നമ്പർ അടങ്ങിയ സ്റ്റിക്കർ പതിക്കുന്നതിന്റെ ഉദ്ഘാടനം സ്റ്റേഷൻ മാനേജർ എസ്.സജിത് കുമാർ, എഎംവിഐ വരുൺ ദിവാകർ എന്നിവർ നിർവഹിച്ചു. ആർപിഎഫ് എസ്ഐ ടി.വിനോദ്, റെയിൽവേ ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ പി.വി.രാജീവ് കുമാർ, ഡപ്യൂട്ടി കമേഴ്സ്യൽ മാനേജർ സി.സി.നിസാർ അഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 200 ഓട്ടോറിക്ഷകൾക്കു വരെ അനുമതി നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേ സ്റ്റിക്കർ പതിപ്പിക്കാത്ത ഓട്ടോറിക്ഷകൾക്ക് സ്റ്റേഷൻ പരിസരത്തു നിന്ന് യാത്രക്കാരെ കയറ്റാൻ അനുമതിയുണ്ടാവില്ല.
റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ മുൻപ് പ്രീപെയ്ഡ് കൗണ്ടർ പ്രവർത്തിച്ച ഭാഗത്തെ ട്രാക്കിലാണ് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത്. ഈ ഭാഗത്ത് സിസി ടിവി ക്യാമറ സ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു. തർക്കങ്ങളെത്തുടർന്ന് റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് കൗണ്ടർ അഞ്ചു വർഷം മുൻപാണ് അടച്ചുപൂട്ടിയത്. ഇതു പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. യാത്രാ നിരക്കിന്റെ കാര്യത്തിൽ റെയിൽവേ ഇടപെടുന്നില്ലെങ്കിലും ഓട്ടോറിക്ഷ സംബന്ധിച്ച വിവരങ്ങളും ഡ്രൈവറുടെ വിവരങ്ങളും റെയിൽവേയുടെ കൈവശമുള്ളതിനാൽ സുരക്ഷിത യാത്ര ഉറപ്പു നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.