വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടി സാങ്കേതികത്തകരാർ; പാറപ്രം റെഗുലേറ്റർ കം ബ്രിജിന്റെ നാവിഗേഷൻ ലോക്ക് തകരാറിൽ

Mail This Article
പിണറായി∙ പാറപ്രം റെഗുലേറ്റർ കം ബ്രിജിന്റെ നാവിഗേഷൻ ലോക്ക് തകരാറിലായി. പിണറായി, പെരളശ്ശേരി, വേങ്ങാട്, കീഴല്ലൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുന്നു. കിഴക്കൻ മേഖലയിൽ പകൽ സമയത്ത് മഴ കുറഞ്ഞിട്ടും അഞ്ചരക്കണ്ടിപ്പുഴയിൽ വെള്ളം കുറയാത്തത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ബ്രിജ് നിർമിക്കുമ്പോൾ ബോട്ട് സർവീസിനായി പുഴയുടെ മധ്യത്തിൽ 14 മീറ്റർ വീതിയിലും 93 മീറ്റർ നീളത്തിലും നിർമിച്ച നാവിഗേഷൻ ലോക്ക് ആണ് സാങ്കേതിക തകരാർ മൂലം തുറക്കാൻ പറ്റാത്തത്.
നാവിഗേഷൻ ലോക്കിന്റെ പുഴയുടെ മധ്യത്തിലെ ഷട്ടർ അടഞ്ഞതും ബോട്ട് സർവീസിനായി പുഴ ആഴം കൂട്ടുന്നതിനെടുത്ത മണൽ പാറപ്രം പാലത്തിന് സമീപം പുഴയുടെ കുറുകെ ഇട്ടതിനാലും പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതായി അധികൃതർ പറഞ്ഞു. സാധാരണ രീതിയിൽ പുഴയുടെ അരികു ചേർന്നാണ് നാവിഗേഷൻ ലോക്ക് നിർമിക്കുക . ഇവിടെ ടൂറിസത്തിന്റെ ഭാഗമായി വലിയ ബോട്ടുകൾ സർവീസ് നടത്താനാണ് പുഴയുടെ മധ്യ ഭാഗത്തായി നാവിഗേഷൻ ലോക്ക് സ്ഥാപിച്ചത്.
പെരളശ്ശേരി പഞ്ചായത്തിലെ കിലാലൂർ, ബാവോട്, കോട്ടം, എടക്കടവ്, മാവിലായി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് 149 വീടുകളിൽ വെള്ളം കയറി ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.പിണറായി പഞ്ചായത്തിലെ പാറപ്രം, എടക്കടവ്, ചേരിക്കൽ പ്രദേശങ്ങളിൽ 12 വീടുകളിൽ വെള്ളംകയറി. പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരുടെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വേങ്ങാട് പഞ്ചായത്തിലെ 150 ഓളം വീടുകളിൽ വെള്ളം കയറി മാറ്റിപ്പാർപ്പിച്ചു,
കീഴല്ലൂർ പഞ്ചായത്തിലെ വീടുകളിലും വെള്ളം കയറി മാറ്റിപ്പാർപ്പിച്ചു. തലശ്ശേരി - അഞ്ചരക്കണ്ടി റൂട്ടിൽ മമ്പറം, ഓടക്കാട് -ചമ്പാട് എന്നീ സ്ഥലങ്ങളിൽ പുഴയിൽ നിന്ന് വെള്ളം കയറിയതിനാൽ ഈ റോഡിൽ ബസ് സർവീസ് നിർത്തിവെച്ചു. 55. 67 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിച്ചതാണ് പാറപ്രം റഗുലേറ്റേർ കം ബ്രിജ്. 2023 സെപ്റ്റംബർ 9നാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞിട്ട് 10 മാസത്തോളമായിട്ടും കിഡ്ക് (കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ) മൈനർ ഇറിഗേഷന് കൈമാറാത്തതിനാൽ ഷട്ടറുകൾ തുറക്കാൻ ഇപ്പോഴും ജീവനക്കാരെ നിയമിച്ചിട്ടില്ല.