കുന്നിൻമുകളിലെ ക്വാറികൾ; മഴ കനക്കുമ്പോൾ ജനങ്ങൾ ഭീതിയിൽ

Mail This Article
പെരുവാമ്പ ∙ മഴ കനക്കുമ്പോൾ ഭീതിയോടെ കഴിയുകയാണ് പെടേന, ഓടമുട്ട്, പെരുവാമ്പ ഗ്രാമങ്ങൾ. കുന്നിൻ പ്രദേശത്ത് പ്രവർത്തിക്കുന്ന വൻകിട മൂന്ന് ക്വാറികളാണ് നാടിന് ഭീഷണിയാകുന്നുന്നത്. രണ്ട് വർഷം മുൻപ് ഉരുൾ പൊട്ടലിന് സമാനമായ മണ്ണിടിച്ചലും മലവെള്ളപ്പാച്ചിലുംജനങ്ങൾ മറന്നിട്ടില്ല.പെരുവാമ്പയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ വളർത്തു മൃഗങ്ങളും തൊഴുത്തും ഒഴുകി പോയിരുന്നു.
രാവിലെ പെരുവാമ്പ പുഴയിൽ കുളിക്കാനിറങ്ങിയ പലരും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേനയിൽ ഉരുൾപൊട്ടി ഒട്ടേറെ വീടുകളിൽ ചെളിവെള്ളം കയറി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് രണ്ട് ക്വാറികൾ അടച്ചു പൂട്ടി.പെടേന ഗവ. എൽ പി സ്കൂളിന് സമീപം 200 മീറ്റർ അകലെ പ്രവർത്തിക്കുന്ന ക്വാറി മാനദണ്ഡങ്ങൾ പാലിക്കാതെ വീണ്ടും പ്രവർത്തിക്കുകയാണ്.
വിദ്യാർഥികളുടെ സമരത്തെ തുടർന്ന് 4 മാസത്തോളം അടച്ചു പൂട്ടിയ ക്വാറി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വീണ്ടും പ്രവർത്തിപ്പിക്കുയായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്ത ക്വാറികൾക്ക് വീണ്ടും അനുമതി നൽകിയത് വിവാദമാണ്.പരാതിയുള്ള ക്വാറികൾ പുതിയ ലൈസൻസ് സമ്പാദിച്ചാണ് വീണ്ടും ക്വാറികൾ തുടങ്ങുവാൻ ശ്രമിക്കുന്നത്.
മനുഷ്യാവകാശ കമ്മിഷൻ നേരിട്ട് നടത്തിയ അന്വേഷണവും പൂർത്തിയാകാത്ത നിലയിലാണ്.കരിങ്കൽ ഖനനത്തിനെതിരെ പ്രതികരിച്ച നാട്ടുകാരുടെ പേരിൽ വ്യാജ പരാതി നൽകി കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി പെടേനന ജനകീയ സമിതി ഭാരവാഹികൾ ആരോപിച്ചു.