വളയംചാലിൽ വാനരശല്യം; തെങ്ങും മറ്റു വിളകളും നശിപ്പിക്കുന്നു

Mail This Article
വളയംചാൽ ∙ കർഷകരുടെ ജീവിതം പിച്ചിച്ചീന്തി വളയംചാലിൽ വാനരശല്യം തുടരുന്നു. നേരം വെളുത്താൽ ഏതുനിമിഷം വേണമെങ്കിലും വാനരക്കൂട്ടം ചീങ്കണ്ണിപ്പുഴ കടന്നെത്തും. ഓരോ കൂട്ടത്തിലും 10 മുതൽ അൻപതിലധികം കുരങ്ങന്മാരുണ്ടാകും. തെങ്ങിൽ കയറി തേങ്ങയും കരിക്കും ഒക്കെ പറിച്ചെറിഞ്ഞ് നശിപ്പിക്കുകയാണ് പ്രധാന പരിപാടി.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നാണ് ഇവ എത്തുന്നത്. വീടുകളിലേക്കും ഇവയെത്തും. വാതിലുകൾ തുറന്നു കിടക്കുകയാണെങ്കിൽ വീടിനുള്ളിൽ കയറി കിട്ടുന്നതെന്നും എടുത്തെറിഞ്ഞ് നശിപ്പിക്കും. തെങ്ങ് കർഷകർ ഇപ്പോൾ ഭക്ഷണത്തിൽ ചേർക്കുന്നതിന് തേങ്ങ വില കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ്. തെങ്ങ് കിട്ടിയില്ലെങ്കിൽ മറ്റ് കൃഷികളുടെ നേർക്കും കുരങ്ങൻമാരുടെ പരാക്രമം തുടങ്ങും. സന്ധ്യ ആയാൽ മടങ്ങും.
കുരങ്ങന്മാർ വരുന്നതിനും പോകുന്നതിനും കൃത്യമായ സമയം ഇല്ലാത്തതിനാൽ കർഷകർ ആശങ്കയോടെയാണ് ജീവിക്കുന്നത്. മനുഷ്യരുടെ നേരേ ഇതുവരെ ഇവ തിരിഞ്ഞിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും ഇവയെ പ്രതിരോധിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പക്ഷേ, കുരങ്ങന്മാർ ചത്തപ്പോൾ കേസെടുത്ത് അന്വേഷണത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ ജനവാസ കേന്ദ്രങ്ങളിൽ എത്തിയത് പ്രതിഷേധത്തിന് കാരണമായി.