കണ്ണൂർ എയർപോർട്ട് കണക്ടിവിറ്റി 4 വരി പാത: 247 കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാകും

Mail This Article
കൊട്ടിയൂർ ∙ കണ്ണൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലും മട്ടന്നൂർ നഗരസഭയിലും ആയി നിർമിക്കുന്ന മാനന്തവാടി ബോയ്സ് ടൗൺ പേരാവൂർ ശിവപുരം മട്ടന്നൂർ എയർപോർട്ട് കണക്ടിവിറ്റി 4 വരി പാതയുടെ സാമൂഹിക പ്രത്യാഘാത പൊതു വിചാരണ ആരംഭിച്ചു. കൊട്ടിയൂർ പഞ്ചായത്തിലാണ് പൊതു വിചാരണ നടത്തിയത്. സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്നോടിയായി, റോഡ് നിർമിക്കുമ്പോൾ സ്ഥലം, സ്ഥാപനം, വീടുകൾ, മറ്റ് സ്വത്തുക്കൾ എന്നിവ നഷ്ടപ്പെടുന്നവരുടെയും തൊഴിൽ നഷ്ടപ്പെടുന്നവരുടെയും യോഗമാണ് നടത്തുന്നത്. റോഡ് കടന്നു പോകുന്ന പഞ്ചായത്തുകളിൽ പൊതു വിചാരണ നടത്താനാണ് തീരുമാനം. ഭൂമി വിട്ടുകൊടുക്കേണ്ടതായി വരുന്ന മതസ്ഥാപനങ്ങൾ, സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾ, മറ്റ് പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികളും കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ നടത്തിയ യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷനായിരുന്നു. റോഡ് ഫണ്ട് ബോർഡ് അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത്, അസി.എൻജിനീയർ എം.റോജി, ലാൻഡ് അക്വിസിഷൻ തഹസിൽദാർ കെ.വി.ശീലേഖ, റവന്യു ഇൻസ്പെക്ടർമാരായ എം.ജെ.ഷിജോ, എം.എ.സഞ്ജന, എം.കെ.സന്ധ്യ, സുജിതകുമാരി, വികെ കൺസൽറ്റൻസി ചെയർമാൻ വി.കെ.ബാലൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
∙ കൊട്ടിയൂർ പഞ്ചായത്തിൽ 554 പേർ സ്ഥലം വിട്ടു കൊടുക്കുന്നു. 247 കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാകും. 185 തൊഴിലാളികൾക്ക് നഷ്ടം സംഭവിക്കും. നൂറോളം വാടക സ്ഥാപനങ്ങൾ ഫ്ലാറ്റ് പോലുള്ള അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും ഇല്ലാതാകും.
∙ കേളകത്ത് 211 പേർക്കാണ് ഭൂമി നഷ്ടപ്പെടുന്നത്. കണിച്ചാറിൽ 196 പേർക്ക് ഭൂമി നഷ്ടപ്പെടും. മാലൂരിൽ 734 പേർക്ക് ഭൂമി നഷ്ടപ്പെടും. പേരാവൂരിൽ 571 പേർക്കും ഭൂമി നഷ്ടപ്പെടുന്നു. വീടുകളും സ്ഥാപനങ്ങളും പുറമെയാണ്.