കണ്ണൂർ വിമാനത്താവളം വന്നപ്പോൾ സ്ഥാനക്കയറ്റം കിട്ടിയ ചാലോട് ടൗൺ വികസനവഴിയിൽ

Mail This Article
ചാലോട് ∙ കണ്ണൂരിനും മട്ടന്നൂരിനും ഇടയിൽ കീഴല്ലൂർ പഞ്ചായത്തിലെ ചെറുപട്ടണം. – 6 വർഷം മുൻപ് ഇതു മാത്രമായിരുന്നു ചാലോട് ടൗണിന്റെ മേൽവിലാസം. 2018 ഡിസംബറിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമായതോടെ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ ഏറ്റവും വലിയ ടൗൺ എന്ന നിലയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അപ്പോഴും നഗരം എന്ന നിലയിൽ കാര്യമായ പുരോഗതി കൈവരിച്ചില്ല. വലിയ വികസന പ്രവർത്തനങ്ങൾക്ക് നാട് സാക്ഷ്യം വഹിച്ചെങ്കിലും വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ വരുമെന്നു പ്രതീക്ഷിച്ചിരുന്ന വളർച്ച ഇപ്പോഴും ചാലോട് ടൗണിലുണ്ടായിട്ടില്ല.
9 കോടി രൂപ ചെലവിൽ സൗന്ദര്യവൽക്കരണം
സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ 9 കോടി രൂപ ചെലവിട്ടാണ് ചാലോട് ടൗണിന്റെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ 4 റോഡുകളിലും നടപ്പാത, ഓവുചാൽ, ജംക്‌ഷനിൽ 4 റോഡിലും 200 മീറ്റർ ടാറിങ്, ബസ് സ്റ്റാൻഡിൽ നടപ്പാത, ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ സിഗ്നൽ സംവിധാനം, നഗരസൗന്ദര്യവൽക്കരണത്തിനുള്ള ലൈറ്റുകൾ, നടപ്പാതയിലെ കൈവരിയിൽ ചെടിച്ചെട്ടികൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ വരുന്നത്. രണ്ടാം ഘട്ട പ്രവൃത്തികളുടെ ഡിപിആർ തയാറാക്കൽ ആരംഭിച്ചു. വിശ്രമകേന്ദം സ്ഥാപിക്കുന്നത് ആലോചനയിലുണ്ട്. ഇതിനായി ടൗണിനു സമീപം സ്ഥലം ലഭിക്കണം. ഇവിടെ ഓപ്പൺ ജിം, വിശ്രമ കേന്ദ്രം, പാർക്ക് തുടങ്ങിയവയാണ് ലക്ഷ്യം. നിലവിൽ ബസ് സ്റ്റാൻഡിലും നാല് റോഡുകളിലും ഓവുചാൽ നിർമാണം പൂർത്തിയാക്കി നടപ്പാതയും കൈവരിയും സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
ഇടുങ്ങിയ ടൗൺ
സ്ഥലപരിമിതിയാണ് ചാലോട് ടൗണിന്റെ വികസനത്തിന് പ്രധാന വെല്ലുവിളി. വീതി കുറഞ്ഞ റോഡും റോഡരികിലെ പാർക്കിങ്ങും പലപ്പോഴും വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. റോഡ് വീതി കൂട്ടുന്നതിന് ആവശ്യമായ സ്ഥലമില്ല. കെട്ടിടങ്ങൾ പൊളിച്ചു നീക്കിയുള്ള വികസനം പ്രായോഗികമല്ല. വിമാനത്താവള റോഡ് വികസനം പൂർത്തിയാകുന്നതോടെ റോഡുകളുടെ വീതി കൂടുമെന്നാണ് പ്രതീക്ഷ. ചാലോട് ജംക്‌ഷനിൽ ഇരിക്കൂർ റോഡിലേക്ക് എത്തുന്ന തളിപ്പറമ്പ്–ചാലോട് എയർപോർട്ട് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി വൈകാതെ തുടങ്ങുമെന്നാണ് കരുതുന്നത്.
ബസ് സ്റ്റാൻഡ് വികസിക്കണം
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡാണ് ചാലോടിലേത്. ഏതുഭാഗത്തുനിന്ന് എത്തുന്ന ബസും ജംക്‌ഷൻ ചുറ്റി ബസ് സ്റ്റാൻഡിലെത്തണം. ബസ് സ്റ്റാൻഡിലേക്ക് കയറാനും ഇറങ്ങാനും വീതി കൂടിയ പ്രവേശനകവാടം വേണമെന്നാണ് ഡ്രൈവർമാർ പറയുന്നത്. സൗന്ദര്യവൽകരണത്തിന്റെ ഭാഗമായുള്ള ഓപ്പൺ സ്റ്റേജിന്റെ നിർമാണവും ബസ് സ്റ്റാൻഡിൽ ഒരു ഭാഗത്ത് തുടങ്ങിയിട്ടുണ്ട്. കൂടുതൽ സ്ഥലസൗകര്യമുള്ള ഭാഗത്തേക്ക് ബസ് സ്റ്റാൻഡ് മാറ്റുന്നതാണ് ഉചിതമെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതാണ് തടസ്സം.
അപകടങ്ങൾക്കുവേണം റെഡ് സിഗ്നൽ
മട്ടന്നൂർ–കണ്ണൂർ, അഞ്ചരക്കണ്ടി–ഇരിക്കൂർ റോഡുകൾ കൂടിച്ചേരുന്ന നാൽക്കവലയാണ് ടൗണിന്റെ കേന്ദ്രം. വിമാനത്താവളത്തിലേക്ക് ആളുകൾ എത്തിത്തുടങ്ങിയതോടെ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയ ടൗൺ നാൾക്കുനാൾ കൂടുതൽ ഗതാഗത ക്കുരുക്കിലേക്ക് നീങ്ങി. വാഹനാപകടങ്ങളും നിത്യസംഭവമായി. ചാലോട് ടൗണിലെ വാഹനാപകടങ്ങൾക്ക് അറുതി വരുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മട്ടന്നൂർ പൊലീസും കീഴല്ലൂർ പഞ്ചായത്ത് അധികൃതരും പലതവണ ഗതാഗത പരിഷ്ക്കരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയെങ്കിലും പൂർണ വിജയം കൈവരിച്ചില്ല. അപകടങ്ങളൊഴിവാക്കാൻ ടൗണിൽ സിഗ്നൽ സംവിധാനം ഏർപെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.