സ്ഥലം ഏറ്റെടുക്കൽ നടപടി എങ്ങുമെത്തിയില്ല; വിമാനത്താവള വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത കുടുംബം പെരുവഴിയിലേക്ക്

Mail This Article
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവള വികസനത്തിന് സ്ഥലം വിട്ടുനൽകി എട്ട് വർഷമായിട്ടും സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാകാത്തതിനാൽ കാനാട് നല്ലാണിയിലെ കുടുംബം പെരുവഴിയിലായി. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ കേരള ബാങ്ക് മൂന്ന് ദിവസം മുൻപ് ജപ്തി നോട്ടിസ് പതിച്ചു. സ്ഥലം ഏറ്റെടുക്കാൻ വിഞ്ജാപനം ഇറങ്ങിയതിനാൽ ഭൂമി വിൽക്കാനും കഴിയുന്നില്ല. ഭൂമി ഇടപാടുകൾ നടത്താൻ കഴിയാത്തതിനാൽ സ്ഥലം വിറ്റ് കടം വീട്ടാനും കുടുംബത്തിന് കഴിയുന്നില്ല. സ്വകാര്യ ബസിലെ കണ്ടക്ടറായ കെ.സനിലും കുടുംബവുമാണ് പ്രതിസന്ധിയിലായത്.
കേരള ബാങ്ക് ചൊവ്വാഴ്ചയാണ് സനിലിന്റെ വീട്ടിൽ ജപ്തി നോട്ടിസ് പതിച്ചത്. 2016ൽ ബിസിനസ് തുടങ്ങാനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 36 ലക്ഷം കുടിശികയായി. ഒരേക്കർ 23 സെന്റും വീടും ഇതോടെ ബാങ്ക് കൈവശപ്പെടുത്തി. ഇതിൽ നിന്ന് കുറച്ച് സ്ഥലം വിറ്റാൽ തീർക്കാവുന്ന കടം മാത്രമേ തങ്ങൾക്കുള്ളൂവെന്ന് സനിൽ പറയുന്നു. എന്നാൽ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് ഈ സ്ഥലം ഏറ്റെടുക്കാമെന്ന് സർക്കാർ 2017ൽ പ്രഖ്യാപിച്ചതാണ്. നഷ്ടപരിഹാരം ഇനിയും കിട്ടാത്തതും ഭൂമി വിൽക്കാനാകാത്തതും കടം വീട്ടാനുള്ള സനിലിന്റെ വഴികൾ അടച്ചു.
വിമാനത്താവളത്തിന്റെ അരികിൽ അര ഏക്കർ സ്ഥലം സനിലിന് വേറെയുണ്ട്. അതും പോക്കുവരവ് ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. ഭൂമി ഏറ്റെടുക്കൽ നീണ്ടുപോകുന്നതിനാൽ പ്രതിസന്ധിയിലായ മറ്റു കുടുംബങ്ങളും പ്രദേശത്ത് ഉണ്ട്. വിമാനത്താവള റൺവേ വികസനത്തിനായി ഏറ്റെടുക്കാൻ നിർദേശിക്കപ്പെട്ട ഭൂമി എട്ട് വർഷത്തിലധികമായി ക്രയവിക്രയം ചെയ്യാനോ വിൽക്കാനോ താമസിക്കാനോ സാധിക്കാത്ത വൻ പ്രതിസന്ധിയിലായ കുടുംബങ്ങളാണ് കാനാട് കോളിപ്പാലത്ത് ഉള്ളത്.