ഭക്തിയായി പെയ്തിറങ്ങി മാക്കവും മക്കളും; ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം തിറ ഉത്സവത്തിന് സമാപനം

Mail This Article
ചാല ∙ മാക്കം ഭഗവതിയും മക്കൾ തെയ്യങ്ങളും നിറപ്പന്തത്തിന്റെ പ്രഭയിൽ ഉറഞ്ഞാടിയപ്പോൾ പതിവ്രതയും നിഷ്കളങ്കയുമായ സ്ത്രീയെ ഇല്ലാതാക്കിയ ദുഷ്ടശക്തികളോടുള്ള സ്ത്രീത്വത്തിന്റെ പോരാട്ട വിജയം ഭക്തിയായി പെയ്തിറങ്ങി. ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം തിറ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ 5.30ന് ആണ് മാക്കം ഭഗവതി, മക്കളായ ചീരു, ചാത്തു, മാവിലോൻ തെയ്യങ്ങൾ കെട്ടിയാടിയത്. തെയ്യക്കോലങ്ങൾ കണ്ടു തൊഴാനും പ്രശസ്തമായ മാക്കം ഭഗവതി തോറ്റം കേൾക്കാനും ജില്ലയ്ക്കു പുറത്തുനിന്നും ആയിരക്കണക്കിനു ഭക്തരെത്തി.
നാത്തൂൻമാരുടെ ഏഷണിയിൽ മയങ്ങിയ ആങ്ങളമാർ ഏക പെങ്ങളായ മാക്കത്തെയും മക്കളെയും ചതിയിൽപ്പെടുത്തി കൊലപ്പെടുത്തുന്നു. ഇതു തടയാൻ ശ്രമിച്ച കാട്ടുവാസി മാവിലോനെയും ആങ്ങളമാർ വാളിനിരയാക്കുന്നു. സത്യധർമാദികൾ മുറുകെ പിടിച്ചു ജീവിക്കുന്ന തന്റെ ഭക്തമായ മാക്കത്തെ കൊലപ്പെടുത്തിയതറിഞ്ഞ ഭഗവതി മാക്കത്തെ തന്നിൽ ലയിപ്പിച്ചു ദുഷ്ടരായ ആങ്ങളമാരെ നശിപ്പിക്കുന്നതും ശേഷം ചാല കിഴക്കേക്കരയിലെ പുതിയ വീട് തറവാട്ടിൽ കുടിയിരുത്തിയെന്നുമാണ് ഇതിവൃത്തം.
മാക്കത്തിന്റെയും മക്കളുടെയും കഥ പറയുന്ന തോറ്റംപാട്ട് വ്യാഴാഴ്ച വൈകിട്ട് 7 മുതൽ ഇന്നലെ പുലർച്ചെ വരെ നീണ്ടു. ഇഷ്ട ദേവതയുടെ ദുരന്തകഥ തോറ്റംപാട്ടായി കേട്ടു കണ്ണീരണിയുന്ന സ്ത്രീകൾ തോറ്റം തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതു വരെ ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രപരിസരത്തെ കാഴ്ചയാണ്. പുലർച്ചെ വരെ തോറ്റം കേട്ടതിനുശേഷം മാക്കം ഭഗവതി, മക്കൾ, മാവിലോൻ തെയ്യങ്ങളിൽനിന്ന് അനുഗ്രഹം വാങ്ങി മടങ്ങിയതോടെ ഈ വർഷത്തെ തിറ ഉത്സവത്തിനു സമാപനമായി.