കത്തുന്ന വേനലിൽ ആശ്വാസമഴ; കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴയെത്തി

Mail This Article
കണ്ണൂർ∙ കനത്ത വേനലിൽ ആശ്വാസമായി കണ്ണൂർ ടൗൺ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴയെത്തി. ചെറുപുഴയിൽ സാമാന്യം നല്ല തോതിൽ തന്നെ മഴ ലഭിച്ചു. മഴയെത്തുടർന്ന്, ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പാനൂരിലും കതിരൂരിലും കൂത്തുപറമ്പിലും നല്ല മഴ കിട്ടി. മട്ടന്നൂർ, ചിറ്റാരിപ്പറമ്പ്, ഇരിട്ടി, എടൂർ, ശ്രീകണ്ഠപുരം മേഖലകളിൽ ചെറിയ ചാറ്റൽമഴയാണു ലഭിച്ചത്.
വേണം മൃഗങ്ങൾക്കും സംരക്ഷണം
മൃഗങ്ങളെ വായുസഞ്ചാരവും തണലും ലഭിക്കുന്ന ഇടങ്ങളിലേക്കു മാറ്റണം. നിലത്തു വെള്ളം നനച്ച് ഉരുക്കളെ നിർത്തുന്നതു നല്ലതാണ്. ആസ്ബറ്റോസ് ഷീറ്റുള്ള മേൽക്കൂരകളുള്ള തൊഴുത്തുകൾ ചൂടുകാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. മേൽക്കൂരയ്ക്കു മുകളിൽ വൈക്കോലിട്ട് ഇടയ്ക്കിടെ നനച്ചുകൊടുക്കുന്നതും മേൽക്കൂരയ്ക്കു താഴെ ഓലകൊണ്ടുള്ള ഇടമേൽക്കൂരയുണ്ടാക്കുന്നതും നല്ലതാണ്. തൊഴുത്തിൽ ഫാൻ സ്ഥാപിക്കുന്നതും ചൂട് കുറയ്ക്കും.
ഉരുക്കളുടെ ദേഹം നനയ്ക്കാൻ സ്പ്രിൻക്ലർ ഉപയോഗിക്കാം. പശുക്കളെ ദിവസവും രണ്ടു നേരം കുളിപ്പിക്കാം. കുടിക്കാൻ തണുത്ത വെള്ളം നൽകാം. കുടിവെള്ളത്തിൽ ഒരു ശതമാനം തോതിൽ സോഡിയം ബൈകാർബണേറ്റ് ചേർക്കുന്നതു നല്ലതാണ്. പകൽസമയത്തു പോഷകസമ്പുഷ്ടമായ സാന്ദ്രീകത തീറ്റയും അതിരാവിലെയും രാത്രിയും പച്ചപ്പുല്ലും നൽകാം. ഇറച്ചിക്കോഴി ഫാമിൽ കോഴികൾക്കു കൂടുതൽ സ്ഥലസൗകര്യം ഒരുക്കണം. നൽകുന്ന വൈറ്റമിൻ മിശ്രിതത്തിന്റെ അളവും വർധിപ്പിക്കണം.
∙ വിവരങ്ങൾക്ക് കടപ്പാട് ഡോ.വി.പ്രശാന്ത് മുൻ ജില്ലാ മൃഗസംരക്ഷണ ഓഫിസർ