കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത: പാനൂരിലെ ഹിയറിങ്ങിൽ ബഹളം
Mail This Article
പാനൂർ ∙ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത (പെരിങ്ങത്തൂർ– മേക്കുന്ന്, പാനൂർ– കൂത്തുപറമ്പ്– മട്ടന്നൂർ റോഡ്) നിർമാണ പദ്ധതി പ്രദേശത്തെ സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും ഉടമകളെ പങ്കെടുപ്പിച്ച് ഇന്നലെ പാനൂരിൽ ഹിയറിങ് നടന്നു. പാനൂർ ടൗണിൽ കടകൾ നഷ്ടപ്പെടുന്ന വ്യാപാരികളും കെട്ടിട ഉടമകളും പങ്കെടുത്തു. കനത്ത പ്രതിഷേധമാണ് ഉണ്ടായത്. ഏതാനും സ്ഥലം ഉടമകൾ നിയമവഴിയിലേക്കു നീങ്ങിയ കാര്യവും അറിയിച്ചു.
നഷ്ടപരിഹാര തുക വർധിപ്പിക്കുക, കൂടുതൽ കടകൾ നഷ്ടപ്പെടുന്ന പാനൂരിന് പ്രത്യേക പാക്കേജ് അനുവദിക്കുക, വീടുകൾ നഷ്ടപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പിക്കുക, പാനൂരിൽ പുതിയ കെട്ടിട സമുച്ചയം പണിയാൻ നടപടി സ്വീകരിക്കുക, ഡിപിആർ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. പാനൂർ, പെരിങ്ങളം, പെരിങ്ങത്തൂർ വില്ലേജ് പരിധിയിലുള്ളവരാണ് ഹിയറിങ്ങിനെത്തിയത്. പെരിങ്ങളം വില്ലേജിൽ നിന്ന് പങ്കെടുത്തവരിൽ ഒരു വിഭാഗം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഇന്ന് ചൊക്ലി, പന്ന്യന്നൂർ വില്ലേജ് പരിധിയിലുള്ളവരുടെ ഹിയറിങ്ങാണ് നടക്കുക.
ഹിയറിങ് ലാൻഡ് അക്വിസിഷൻ തഹസിൽദാർ എം.ജുബീഷ്, കെആർഎഫ്ബി അസി.എൻജിനീയർ സി.സോണ, പ്ലാനറ്റ് കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി കുന്നത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഹിയറിങ്ങിനെത്തിയത്. പ്ലാനറ്റ് കേരള എന്ന സ്വകാര്യ ഏജൻസിയാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. 18ന് മട്ടന്നൂരിൽ നിന്നാരംഭിച്ചു. 25ന് മേക്കുന്നിൽ അവസാനിക്കും. ഈ മാസം അവസാനം ജില്ലാ കലക്ടർക്കു റിപ്പോർട്ട് നൽകും.