ചിറക്കൽ ചാമുണ്ഡിക്കോട്ടം മഹാകളിയാട്ടം സമാപിച്ചു

Mail This Article
ചിറക്കൽ ∙ വലിയ വട്ടളം ഗുരുതി തർപ്പണത്തോടെ ചാമുണ്ഡിക്കോട്ടം മഹാകളിയാട്ടം സമാപിച്ചു. തിരുവർകാട്ട് ഭഗവതിയുടെ തിരുമുടിയും സ്വരൂപദേവതയായ ചുഴലി ഭഗവതി, വീരചാമുണ്ഡി, എടലാപുരത്ത് ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ തിരുമുടിക്കും ശേഷമാണ് തിങ്കളാഴ്ച രാത്രി കോലസ്വരൂപത്തിങ്കൽ തായ്പരദേവതയ്ക്ക് ഗുരുതി തർപ്പണം നടത്തിയത്.
പുലർച്ചെ യക്ഷൻ, യക്ഷി തെയ്യങ്ങളുടെ പുറപ്പാടും പുലിച്ചാമുണ്ഡിയുടെ അഗ്നിയാട്ടവും ദർശിക്കാൻ വിവിധ ദേശങ്ങളിൽ നിന്നായി നൂറുകണക്കിനു ഭക്തരെത്തി. തോട്ടുംകര ഭഗവതി, ഇളം കരുമകൻ, പുതുർവാടി, ഉച്ചിട്ട, തെക്കൻ കരിയാത്തൻ, കരുവാൾ രക്തചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളും സമാപന ദിനം ഉറഞ്ഞാടി.
അഗ്നിഘണ്ടാകർണനും തീച്ചാമുണ്ഡിയും കാണാൻ വൻതിരക്ക് അനുഭവപ്പെട്ടു. അഞ്ചു ദിവസങ്ങളായി 37 തെയ്യങ്ങളാണ് മഹാകളിയാട്ടത്തിൽ തിരുമുടിയണിഞ്ഞത്. തിരുവിതാംകൂർ രാജ പ്രതിനിധിയായി നാലപ്പാട്ട് ലക്ഷ്മീഭായി തമ്പുരാട്ടി മഹാകളിയാട്ടത്തിൽ മുഴുവൻ സമയം പങ്കെടുത്തു. ചിറക്കൽ കോവിലകം വലിയരാജ സി.കെ.രാമവർമ, ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി സെക്രട്ടറി സി.കെ.സുരേഷ് വർമ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.