ഹജ് 2025: കണ്ണൂരിൽ നിന്നുള്ള ആദ്യവിമാനം മേയ് 11ന്; 28 സർവീസുകളിലായി 4788 പേർ യാത്ര തിരിക്കും

Mail This Article
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ആദ്യ ഹജ് വിമാനം മേയ് 11ന് പുലർച്ചെ നാലിനു പുറപ്പെടും. ഹജ് ക്യാംപ് 10ന് ആരംഭിക്കും. ജിദ്ദയിലേക്കു പുറപ്പെടുന്നതിന്റെ 24 മണിക്കൂർ മുൻപാണ് തീർഥാടകർ ക്യാംപിൽ എത്തിച്ചേരേണ്ടത്. വിമാനത്തിന്റെ സമയത്ത് ക്യാംപിൽ നിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ തീർഥാടകരെ ഡിപ്പാർച്ചർ ടെർമിനലിൽ എത്തിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കണ്ണൂരിൽ നിന്ന് ഹജ് തീർഥാടകരെയും കൊണ്ട് ജിദ്ദയിലേക്ക് സർവീസ് നടത്തുക.
29 വരെ 28 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിനും ജിദ്ദയ്ക്കും ഇടയിൽ നടത്തുക. 11 മുതൽ 15 വരെ ദിവസവും 2 സർവീസ് വീതമുണ്ടാകും. 16,17,18,19,21,22 തീയതികളിൽ ഓരോ സർവീസും 23 മുതൽ 27 വരെ വീണ്ടും ദിവസം 2 സർവീസ് വീതവും 28 നും 29നും ഓരോ സർവീസും നടത്തും. 171 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിമാനമാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്ന് ഹജ് സർവീസിന് ഉപയോഗിക്കുക. 4788 പേരാണ് ഇത്തവണ കണ്ണൂരിൽ നിന്ന് ഹജ് പുറപ്പെടുന്നത്. 2024ൽ 3218 പേരും 2023ൽ 2030 പേരുമാണ് കണ്ണൂർ വഴി ഹജ് തീർഥാടനത്തിന് പുറപ്പെട്ടത്.
ഹജ് ക്യാംപ് ഒരുക്കങ്ങൾക്ക് തുടക്കം
ഹജ് ക്യാംപ് ഒരുക്കങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സംസ്ഥാന ഹജ് കമ്മിറ്റി അംഗങ്ങളും ബന്ധപ്പെട്ടവരും വിമാനത്താവളത്തിൽ ഹജ് ക്യാംപ് ആരംഭിക്കുന്ന സ്ഥലം കഴിഞ്ഞ ദിവസം സന്ദർശിച്ചു. ക്യാംപിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണവും സബ് കമ്മിറ്റി രൂപീകരണവും വിവിധ ഗ്രൂപ്പുകളും മീഡിയ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളും തുടങ്ങി. 29ന് സംഘാടക സമിതി ഓഫിസ് പ്രവർത്തനം ആരംഭിക്കും.
∙ ഹജ് ക്യാംപ് രാജ്യാന്തര കാർഗോ കെട്ടിടത്തിൽ
ഇത്തവണയും ഹജ് ക്യാംപ് വിമാനത്താവളത്തിൽ രാജ്യാന്തര കാർഗോ കെട്ടിടത്തിലാണു സംഘടിപ്പിക്കുക. കഴിഞ്ഞ രണ്ടു തവണയും ഇവിടെ തന്നെയാണ് ക്യാംപ് സംഘടിപ്പിച്ചത്. കാർഗോ കെട്ടിടം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നതിനാൽ ക്യാംപ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണനയിൽ ഉണ്ടെങ്കിലും ഉദ്ഘാടനം നീണ്ടു പോയതിനാൽ ക്യാംപ് ഇവിടേക്ക് തന്നെയാണ്. കാർഗോ കെട്ടിടത്തിൽ ക്യാംപ് ക്രമീകരണങ്ങൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. ഹാജിമാർക്കുള്ള താമസ സൗകര്യം, ഭക്ഷണം, വിശ്രമ മുറി, പ്രാർഥന മുറി, ശുചിമുറി എന്നീ സൗകര്യങ്ങൾ ക്യാംപിൽ ഉണ്ടാകും.
∙ ഹജ് ഹൗസ് ഉടൻ
വിമാനത്താവളത്തിൽ ഹജ് ഹൗസ് ഉടൻ യാഥാർഥ്യമാകും. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. വിമാനത്താവളത്തിൽ മൂന്നാം ഗേറ്റിന് സമീപം കുറ്റിക്കരയിലാണ് ഹജ് ഹൗസ് നിർമിക്കുക. കിൻഫ്രയ്ക്കാണ് നിർമാണ ചുമതല. 5 കോടി രൂപയാണ് സർക്കാർ നിർമാണത്തിനായി അനുവദിച്ചത്. സൈറ്റ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കഴിഞ്ഞു. ഹജ് ക്യാംപിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഹജ് ഹൗസ് നിർമാണ പ്രവർത്തനവും ആരംഭിക്കുമെന്നാണ് പ്രതീക്ഷ