ആശാ സമരം: രാപകൽ സമരയാത്രയ്ക്ക് വൻ വരവേൽപ്

Mail This Article
കണ്ണൂർ∙ ആശാ സമരത്തിനെതിരെയുള്ള സർക്കാർ ന്യായീകരണങ്ങൾ അബദ്ധ വാദങ്ങൾ മാത്രമാണെന്ന് സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ആശമാരോട് അവഗണന തുടരാം എന്ന് സർക്കാർ കരുതുകയാണ്. സ്ത്രീകൾക്കു ചെറിയ ശമ്പളം നൽകിയാൽ മതിയെന്നുള്ള ധാരണ വച്ചുപുലർത്തുകയാണ്. ഇത് സ്ത്രീവിരുദ്ധ സമീപനമാണ്. ആശമാർ നമ്മുടെ കാവൽ മാലാഖമാരാണ്. അവർ ചെയ്യുന്ന ജോലിയുടെ പ്രാധാന്യം എല്ലാർക്കും അറിയാം. ഖജനാവിൽ പണമില്ലെന്നു പറയുന്നതു വെറുതെയാണ്.
ഇതിനിടയിൽ പലർക്കും വേതനം വൻതോതിൽ വർധിപ്പിച്ചതും സർക്കാർ തന്നെയാണെന്ന് ശിഹാബുദ്ദീൻ പറഞ്ഞു. രാപകൽ സമരയാത്രയ്ക്ക് കാൽടെക്സിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ കേന്ദ്രങ്ങളിൽ സമരയാത്രയെ സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ മേഖലയിലെ പ്രമുഖർ വരവേറ്റു. സമരയാത്രാ ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദുവിനെയും സ്ഥിരാംഗങ്ങളെയും ഹാരമണിയിച്ചു.
സ്റ്റേഡിയം കോർണറിൽ സ്വീകരണ സമ്മേളനം മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി സുരേഷ് ബാബു എളയാവൂർ, സിഎംപി സംസ്ഥാന സെക്രട്ടറി സി.എ.അജീർ, റോസിലി ജോൺ, കെ.പി റോസമ്മ, എസ്.ശാലിനി, എ.പി.ബദറുദ്ദീൻ, പി.പി. മോഹനൻ, പി.സി. വിവേക്, പി.പി.ജയദേവ്, ഷമീമ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ മൂന്നാം ദിന സമരയാത്ര ഇന്നുരാവിലെ 9ന് കൂത്തുപറമ്പിൽ നിന്നാരംഭിക്കും. സാഹിത്യകാരൻ വി.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പേരാവൂർ, പാനൂർ, എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 5.30ന് തലശ്ശേരിയിൽ ജില്ലയിലെ പര്യടനം അവസാനിക്കും. തുടർന്ന് ആശമാർ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ അന്തിയുറങ്ങും.