അനാസ്ഥ കാണിക്കുന്ന കരാറുകാർക്കെതിരെ നടപടിക്കൊരുങ്ങി കണ്ണൂർ കോർപറേഷൻ
Mail This Article
കണ്ണൂർ ∙ ടെൻഡർ എടുത്ത് അനാസ്ഥ കാണിക്കുന്ന കരാറുകാർക്കെതിരെ നടപടിക്ക് കണ്ണൂർ കോർപറേഷൻ. നിർമാണം വൈകിപ്പിക്കുന്നതും അലംഭാവം കാണിക്കുന്നതുമായ കരാറുകാർക്കെതിരെ പിഴ ചുമത്താനാണ് തീരുമാനം. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ ഇക്കാര്യം വ്യക്തമാക്കി. കോർപറേഷന്റെ ടെൻഡറുകൾ ഏറ്റെടുത്ത പല കരാറുകാരും കൗൺസിലർമാർക്ക് വില കൽപിക്കുന്നില്ലെന്നും ഇവർക്കെതിരെ നടപടി വേണമെന്നും കൗൺസിലർ വൽസൻ ആവശ്യപ്പെട്ടു.
റോഡുകൾ ഉൾപ്പെടെ ഏറ്റെടുത്ത പണികൾ യഥാസമയം കരാറുകാർ ആരംഭിക്കുകയോ, പണി പൂർത്തിയാക്കുകയോ ചെയ്യുന്നില്ലെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ടെൻഡർ വിളിക്കുന്നതിൽ കോർപറേഷൻ അനാസ്ഥ കാട്ടുന്നതായി കൗൺസിലർ ടി.രവീന്ദ്രൻ ആരോപിച്ചു. പരമാവധി നേരത്തെ തന്നെ ടെൻഡർ വിളിക്കുന്നുണ്ടെന്നും കോർപറേഷന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നും മേയർ പറഞ്ഞു.
അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി
കോർപറേഷൻ പരിധിയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം. കോർപറേഷൻ സെക്രട്ടറിക്കാണ് മേയർ നിർദേശം നൽകിയത്. അനധികൃത കെട്ടിടങ്ങൾ ഒട്ടേറെയുണ്ടെന്നും ഇവ പൊളിക്കാൻ നടപടി ഉണ്ടാകണമെന്നും കൗൺസിലർമാർ പറഞ്ഞു. കോർപറേഷനു ഹൈക്കോടതിയിൽ 165 കേസുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകന് നൽകാനുള്ള 4.10 ലക്ഷം രൂപ അനുവദിക്കുന്നതിനെച്ചൊല്ലി പ്രതിപക്ഷ– ഭരണപക്ഷ തർക്കമുണ്ടായി. ഇതു പരിശോധിക്കുമെന്ന് മേയർ വ്യക്തമാക്കി.
സർക്കാരിന്റെ വാർഷികാഘോഷം ധൂർത്ത്
ജനങ്ങളുടെ പ്രയാസങ്ങൾക്കു പരിഹാരം കാണാതെ സർക്കാർ വാർഷികം നടത്തി കോടികൾ ധൂർത്തടിക്കുകയാണെന്ന് കോർപറേഷൻ. പേവിഷ ബാധയേറ്റ് മരിച്ച കുരുന്നുകൾക്ക് ഒരുരൂപ പോലും നഷ്ടപരിഹാരം നൽകാത്ത സർക്കാരാണിത്. വിലക്കയറ്റം മൂലം ജനങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുകയാണ്. സർക്കാരിൽ ഇടം പിടിക്കാൻ പറ്റാത്തവരെയും പരാജയപ്പെട്ടവരെയും സമാധാനിപ്പിക്കാൻ പദ്ധതികൾ രൂപീകരിച്ച് ജനങ്ങളുടെ നികുതിപ്പണം അവർക്ക് ശമ്പളമായി നൽകി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണ് വിജ്ഞാന കേരളം പോലെയുള്ളവയെന്നും കൗൺസിൽ പറഞ്ഞു.
അതിദാരിദ്ര്യ മുക്ത കോർപറേഷൻ പ്രഖ്യാപനം നടത്തി
കണ്ണൂർ∙ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന പദ്ധതിയുടെ ഭാഗമായി അതിദാരിദ്ര്യ മുക്ത കോർപറേഷൻ പ്രഖ്യാപനം നടത്തി. മേയർ മുസ്ലിഹ് മഠത്തിൽ പ്രഖ്യാപനം നിർവഹിച്ചു. സർക്കാർ നിശ്ചയിച്ചു നൽകിയ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം നടത്തിയത്. ആകെ 87 അതിദരിദ്ര കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.
വീട് വാസയോഗ്യമാക്കൽ പദ്ധതി: രേഖ സമർപ്പിക്കാത്തവർക്ക് പണം
വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കൽ പദ്ധതിക്കായി അപേക്ഷ നൽകിയവർക്ക് മുന്നറിയിപ്പ് ഇല്ലാതെ പണം ബാങ്ക് അക്കൗണ്ടിൽ എത്തിയതായി ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ എം.പി.രാജേഷ്. പദ്ധതിക്ക് വേണ്ടി മറ്റ് രേഖകളൊന്നും സമർപ്പിക്കാത്തവർക്കാണ് ഇത്തരത്തിൽ പണം എത്തിയത്. അക്കൗണ്ടിൽ പണം എത്തിയപ്പോഴാണ് പലരും വിവരം അറിയുന്നത്. ഇപ്പോൾ പലിശ കൂടി ചേർത്ത് തിരിച്ചടയ്ക്കാൻ നിർദേശം കിട്ടിയിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു. പദ്ധതിയിൽ അനർഹർ പണം വാങ്ങുന്നതായും ഗുണഭോക്തൃ പട്ടിക പരിശോധിക്കണമെന്നും സ്ഥിര സമിതി അധ്യക്ഷൻ പി.കെ.രാഗേഷ് പറഞ്ഞു. ഗുണഭോക്തൃ പട്ടിക പരിശോധിക്കുമെന്ന് മേയർ കൗൺസിലിനെ അറിയിച്ചു.