ADVERTISEMENT

ഇരിട്ടി∙ സർവീസ് നടത്തിയിരുന്ന ബസുകൾ 15ൽ നിന്നു രണ്ടിലേക്കു ഒതുങ്ങിയതോടെ യാത്രാക്ലേശത്താൽ വലഞ്ഞു ഈന്തുംകരി, ഉരുപ്പുംകുറ്റി ഗ്രാമങ്ങൾ. അയ്യൻകുന്ന് പഞ്ചായത്തിലെ പ്രധാന ടൗണായ കരിക്കോട്ടക്കരിയിൽ നിന്നു ഈന്തുംകരി, ഉരുപ്പുംകുറ്റി മേഖലയിലേക്ക് ഉള്ള ഭൂരിഭാഗം ബസ് സർവീസുകളും നിലച്ചിട്ടും അധികൃതർക്ക് അനക്കമില്ല. 300 ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന കേരളത്തിന്റെ വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശം കടുത്ത യാത്രാ ദുരിതം നേരിടുകയാണ്. സാധാരണ കർഷകരും കൂലി തൊഴിലാളികളും അധിവസിക്കുന്ന മേഖലയാണിത്.

കരിക്കോട്ടക്കരിയിലെയും അങ്ങാടിക്കടവിലെയും സ്കൂളുകളിൽ പഠിക്കുന്ന പ്രദേശത്തെ 60 ഓളം വിദ്യാർഥികൾ ഉൾപ്പെടെ ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഏറ്റവും അടുത്ത ടൗൺ ആയ കരിക്കോട്ടക്കരിയിൽ എത്തണമെങ്കിൽ ഓട്ടോറിക്ഷയ്ക്ക് 120 രൂപ നൽകണം. ആദിവാസി നഗറുകൾ കൂടിയുള്ള മേഖലയെന്ന പരിഗണനയും ബസ് സർവീസ് കാര്യത്തിൽ അധികൃതരിൽ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

ചില ബസ് ഉടമകളുടെ പിടിവാശിയും പ്രശ്നം
15 ഓളം ബസുകൾ ലാഭകരമായി സർവീസ് നടത്തിയിരുന്നിടത്ത് എണ്ണം 2 ആയി കുറയാനുള്ള സാഹചര്യത്തിനു പിന്നിൽ ചില സ്വകാര്യ ബസ് ഉടമകളുടെ പിടിവാശിയും കാരണമായതായി പരാതി. ഉരുപ്പുംകുറ്റി, ഈന്തുംകരി ഭാഗത്തു നിന്നു താൽക്കാലിക പെർമിറ്റിൽ ഓടുന്ന ബസുകൾക്കു എതിരെ 3 ബസ് ഉടമകൾ പരാതിയുമായി ഹൈക്കോടതി സമീപിച്ചു സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. ഇതോടെ താൽക്കാലിക പെർമിറ്റിൽ ഓടിത്തുടങ്ങിയ 2 ബസുകൾ കട്ടപ്പുറത്ത് കയറ്റേണ്ടി വന്നു. പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി ഷട്ടിൽ സർവീസുകൾ അനുവദിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

English Summary:

Residents of Inthumkari and Uruppumkutty villages in Iritty, Kerala, face severe travel hardship due to a drastic reduction in bus services. The lack of transport is impacting daily life for over 300 families, including students and daily wage earners.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com