‘ധീരാവീരാ നേതാവേ, ജീവൻ വേണേൽ ജീവനിതാ...’

Mail This Article
കണ്ണൂർ ∙ പകൽ തിരക്കും ബഹളവുമില്ലാതിരുന്ന ഡിസിസി ഓഫിസിലേക്കു സന്ധ്യയായതോടെ പ്രവർത്തകരും നേതാക്കളുമെത്തിത്തുടങ്ങി. കെപിസിസിയുടെ നിലവിലെ പ്രസിഡന്റിനെയും നിയുക്ത പ്രസിഡന്റിനെയും പ്രതീക്ഷിച്ചായിരുന്നു ആ വരവ്. കെപിസിസിയുടെ തലപ്പത്ത് വീണ്ടും കണ്ണൂരിൽ നിന്നൊരു നേതാവ് വരുന്നതിന്റെ സന്തോഷമായിരുന്നു പ്രവർത്തകരുടെ മുഖത്ത്.
കെ.സുധാകരൻ എഐസിസി സ്ഥിരം ക്ഷണിതാവാകുന്നതിൽ പ്രവർത്തകർ സന്തോഷം പങ്കുവയ്ക്കുന്നുണ്ടായിരുന്നു. 6.45ഓടെ മാധ്യമപ്രവർത്തകർ നിറഞ്ഞു. പുതിയ പ്രസിഡന്റിനെ അനുമോദിക്കാൻ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽകരീം ചേലേരി എത്തി. രാത്രി 7.35 ആയപ്പോഴേക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എത്തി. അതോടെ കൂടിനിന്ന പ്രവർത്തകരുടെ ആവേശം അണപൊട്ടി. ‘ധീരാവീരാ നേതാവേ, ജീവൻ വേണേൽ ജീവനിതാ... രക്തം വേണേൽ രക്തമിതാ...’ തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളി മുഴങ്ങി.
പ്രവർത്തകരുടെ ആവേശത്തിനു നടുവിലൂടെ കെ.സുധാകരൻ ഓഫിസിന്റെ പടികയറി. ചാനൽ മൈക്കുകൾ തനിക്കു നേരെ നീണ്ടതോടെ സണ്ണി ജോസഫ് വന്നിട്ട് ഒന്നിച്ചു കാണാമെന്നു പറഞ്ഞ് തന്റെ മുറിയിലേക്കു പോയി. നിർത്താതെ വന്നുകൊണ്ടിരുന്ന ഫോൺ വിളികൾക്ക് അവിടെയിരുന്ന് അദ്ദേഹം മറുപടി നൽകിക്കൊണ്ടിരുന്നു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ എത്തി. അദ്ദേഹത്തിനായും പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുയർന്നു. ഷാൾ അണിയിച്ച് പ്രവർത്തകർ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം സുധാകരന്റെ മുറിയിലേക്കു പോയി.
സണ്ണി ജോസഫിനെ കണ്ടതോടെ ‘യെസ്’ എന്നു പറഞ്ഞ് എഴുന്നേറ്റ സുധാകരൻ ഷാൾ അണിയിച്ചു. തുടർന്നു കൈകൾ കൂട്ടിപ്പിടിച്ചു. ‘നിങ്ങൾക്ക് വളരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ഇതു വേണ്ടരീതിയിൽ വിനിയോഗിച്ച് നന്നായി മുന്നോട്ടു പോകാം. അല്ലെങ്കിൽ ദുരുപയോഗം ചെയ്യാം’ കെ. സുധാകരൻ തന്റെ കൂടെയുണ്ടെങ്കിൽ നല്ല രീതിയിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം വിനിയോഗിക്കുമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
ഒന്നു കെട്ടിപ്പിടിക്കൂ എന്നു മാധ്യമ പ്രവർത്തകർ നിർദേശിച്ചപ്പോൾ ഇനി ഉമ്മയും വയ്ക്കണോ എന്നായിരുന്നു സുധാകരന്റെ ചോദ്യം. തുടർന്ന് മാധ്യമ പ്രവർത്തകരെ കാണുന്നതിനു രണ്ടു നേതാക്കളും ഒരുമിച്ചു പുറത്തേക്കിറങ്ങി. ഡിസിസി ഹാളിൽ മാധ്യമങ്ങൾക്കു മുന്നിൽ വീണ്ടും സണ്ണി ജോസഫിനെ സുധാകരൻ ഷാൾ അണിയിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആമുഖമായി സംസാരിച്ചു.
സ്ഥാനമാറ്റം സംബന്ധിച്ചു രാഹുൽ ഗാന്ധിയും എഐസിസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സുധാകരനുമായി അരമണിക്കൂർ സംസാരിച്ചെന്നു മാർട്ടിൻ സൂചിപ്പിച്ചു.താനും സണ്ണി ജോസഫും ഡിസിസി പ്രസിഡന്റുമാരായിരുന്നു എന്നു പറഞ്ഞാണ് സുധാകരൻ സംസാരിക്കാൻ ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ആരാകും വരികയെന്ന് അറിയില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
കെ.സുധാകരനു പകരമാകാൻ താൻ മതിയാവില്ലെന്ന ബോധ്യത്തോടെയാണു പുതിയ സ്ഥാനം ഏറ്റെടുക്കുന്നതെന്നു സണ്ണി ജോസഫ് പറഞ്ഞു. പ്രഖ്യാപനമുണ്ടായ ഉടൻ എന്നെ വിളിച്ച് അദ്ദേഹം ആശീർവദിച്ചു. അതാണ് തന്റെ കരുത്തെന്നും സണ്ണി ജോസഫ് പറഞ്ഞു.
തുടർന്നു സണ്ണി ജോസഫിനു സുധാകരൻ ലഡു മുറിച്ചു നൽകി. കെപിസിസി പ്രസിഡന്റിനെ മാറ്റിയതു സംബന്ധിച്ചു മാധ്യമപ്രവർത്തകർ വീണ്ടും ചോദിക്കാൻ ആരംഭിച്ചതോടെ ‘ലാൽസലാം’ എന്നു പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു. ഒപ്പം മറ്റു നേതാക്കളും.