ഇവരുടേതുമാണ് കേരളം; ചൂടും കൊതുകുകടിയുമേറ്റ് തെരുവിലുറങ്ങി മുപ്പതോളം ആശാവർക്കർമാർ

Mail This Article
കണ്ണൂർ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദർശനത്തിന്റെ, വർണവിളക്കുകൾകൊണ്ട് അലങ്കരിച്ച ശീതീകരിച്ച സ്റ്റാളുകൾ ഒരുക്കിയ പൊലീസ് മൈതാനിയുടെ തൊട്ടരികിൽ തന്നെയാണ് ചൂടും കൊതുകു കടിയുമേറ്റ് മുപ്പതോളം സ്ത്രീകൾ രാത്രി റോഡരികിൽ കെട്ടിയുണ്ടാക്കിയ പന്തലിൽ കഴിയുന്നത്.
സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടം ജനങ്ങളെ കാണിക്കാൻ വേണ്ടി എന്റെ കേരളം പ്രദർശനം നടത്തുമ്പോൾ സർക്കാരിൽനിന്ന് അർഹമായ ആനുകൂല്യം ലഭിക്കാൻ വേണ്ടിയാണ് വീടും കുടുംബവും താൽക്കാലികമായി ഉപേക്ഷിച്ച് അവർ തെരുവിൽ തലചായ്ക്കുന്നത്. ഇവരെ എന്തിന് വെയിലത്തും മഴയത്തും നിർത്തുന്നുവെന്നതിന് ഇന്ന് പൊലീസ് മൈതാനിയിലെത്തുന്ന മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഉത്തരം പറയാനുണ്ടാകില്ല.
ആശാ വർക്കർമാരുടെ രാപകൽ സമരയാത്രയുടെ ജില്ലയിലെ രണ്ടാം ദിവസം അവസാനിച്ചത് കണ്ണൂർ സ്റ്റേഡിയം കോർണറിലെ താൽക്കാലിക പന്തലിലായിരുന്നു. തെരുവുനായ്ക്കളും മറ്റു ജീവികളുമെല്ലാം ചുറ്റുമുണ്ടെങ്കിലും അതൊന്നും അവരെ പേടിപ്പിക്കുന്നില്ല. ‘മഴയും വെയിലുമേറ്റ് 88 ദിവസം ഞങ്ങൾ സെക്രട്ടേറിയറ്റ് പടിക്കൽ കിടന്നില്ലേ. അതിലും വലുതായി ഇനിയൊന്നുമില്ല’– സമരജാഥയിലെ അംഗമായ കെ.എം.ബീവി പറഞ്ഞു.
ജാഥാ ക്യാപ്റ്റൻ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദുവിന്റെ നേതൃത്വത്തിൽ 30പേരാണ് ഇന്നലെ കണ്ണൂരിൽ തെരുവോരത്ത് അന്തിയുറങ്ങിയത്. കാസർകോട്ടു നിന്നാരംഭിച്ച സമരയാത്ര കണ്ണൂരിലെത്തിയപ്പോൾ തളിപ്പറമ്പിലായിരുന്നു ആദ്യദിനം കഴിഞ്ഞത്. അവിടെ പൗരാവലിയുടെ നേതൃത്വത്തിൽ താമസവും ഭക്ഷണവും ഒരുക്കി. ടൗൺ സ്ക്വയറിലായിരുന്നു രാത്രിയുറക്കം. കണ്ണൂരിൽ സമരസഹായ സമിതിക്കാരാണ് ഭക്ഷണം ഒരുക്കിയത്. രാത്രിയിൽ വെജിറ്റബിൾ ബിരിയാണിയാണ് എത്തിച്ചത്.
ആരോഗ്യപ്രശ്നങ്ങളുള്ള ആശാവർക്കർമാരെ സമരസഹായസമിതിക്കാർ തൊട്ടടുത്ത വീടുകളിൽ താമസിപ്പിച്ചു. സമരനേതാക്കളായ എം.എ.ബിന്ദു, കെ.പി.റോസമ്മ, കെ.എം.ബീവി, റോസ്‌ലി ജോൺ എന്നിവരെല്ലാം സമരപന്തലിൽ തന്നെയാണുറങ്ങിയത്. രാവിലെ സമരപന്തലിന്റെ തൊട്ടടുത്ത വീടുകളിൽ പോയി പ്രാഥമിക കാര്യങ്ങളെല്ലാം നിർവഹിക്കും. എത്രയൊക്കെ പ്രയാസം നേരിട്ടാലും നീതി കിട്ടുന്നതുവരെ സമരം ചെയ്യുമെന്ന് കെ.എം.ബീവി പറഞ്ഞു. ജൂൺ 17ന് തിരുവനന്തപുരത്താണു സമരം തീരുന്നത്. മഴയും വെയിലും ഉണ്ടെങ്കിലും തങ്ങളുടെ പോരാട്ടവീര്യത്തെ തകർക്കാൻ കഴിയില്ലെന്നാണ് പെൺകരുത്തിന്റെ പ്രതീകങ്ങളായ ഈ സമരനായകർ പറയുന്നത്.