എസ്എസ്എൽസി: കാട്ടാനപ്പേടിയിലും ആറളം സ്കൂളിന് 100% വിജയം

Mail This Article
ഇരിട്ടി∙ ആദിവാസി ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾ മാത്രം പഠിക്കുന്ന ആറളം ഫാം ഗവ. ഹയർസെക്കൻഡറി സ്കൂളിന് കാട്ടാനഭീഷണിക്കും മറ്റു പരിമിതികൾക്കുമിടയിൽ 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 71 കുട്ടികളും വിജയിച്ചു. സ്കൂൾമുറ്റത്തു പകൽപോലും കാട്ടാനക്കൂട്ടമെത്താറുണ്ട്. ജില്ലാ പഞ്ചായത്തിന്റെയും സർവശിക്ഷ കേരളയുടെയും പട്ടികവർഗ വകുപ്പിന്റെയും ധനസഹായം ഉപയോഗിച്ച് ഒരു മാസത്തോളം നീണ്ട എസ്എസ്എൽസി പ്രത്യേക പഠനസഹവാസ ക്യാംപിലൂടെയാണ് വിദ്യാർഥികളെ വിജയത്തിലെത്തിച്ചത്. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികൾക്കൊപ്പം സ്കൂളിൽ താമസിച്ചായിരുന്നു ക്യാംപ്. ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിലുള്ള ഊരുണർത്തൽ പരിപാടിയുടെ ഭാഗമായി നടത്തിയ നിരന്തര ഗൃഹസന്ദർശന പരിപാടിയും പ്രയോജനം ചെയ്തു.
വിദ്യാർഥികളെ ജീവിതവിജയത്തിലേക്കു എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ആദ്യപടിയായാണു ഈ വിജയത്തെ കാണുന്നതെന്ന് സ്കൂൾ പ്രധാനാധ്യാപകൻ ഇൻ ചാർജ് ഒ.പി.സോജൻ, പിടിഎ പ്രസിഡന്റ് കൃഷ്ണൻ കോട്ടി എന്നിവർ പറഞ്ഞു. മുഴുവൻ വിദ്യാർഥികളെയും പ്ലസ് വൺ പഠനത്തിന് എത്തിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് പിടിഎയും അധ്യാപകരും. എസ്എസ്എൽസി എഴുതിയവരിൽ 35 ആൺകുട്ടികളും 36 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. മുൻ വർഷങ്ങളിലും 100 മേനി നേട്ടം ലഭിച്ചിരുന്നു.