‘തമ്പുരാൻ’ സിനിമകൾ ചെയ്യാനാവില്ല: കമൽ; കൈരളി ഇന്റർനാഷനൽ കൾചറൽ ഫെസ്റ്റിന് തുടക്കം

Mail This Article
കണ്ണൂർ∙ ‘തമ്പുരാൻ’ സിനിമകൾ ഒരിക്കലും തന്നെക്കൊണ്ടു ചെയ്യാൻ സാധിക്കുമായിരുന്നില്ലെന്ന് സംവിധായകൻ കമൽ. സവർണ മേധാവിത്തമുള്ള സിനിമ ചെയ്യാൻ ആഗ്രഹിച്ചിട്ടില്ല. സ്വന്തം ജീവിതപരിസരത്തോടു ചേർന്നു നിന്ന സിനിമകളാണു നന്നായി ചെയ്യാനായതെന്നും ടി.എ.റസാഖ് എന്ന തിരക്കഥാക്കൃത്തുമായി ചേർന്നു സിനിമ ചെയ്യുമ്പോഴാണ് അത്തരം സ്വാതന്ത്ര്യം അനുഭവിച്ചതെന്നും കമൽ പറഞ്ഞു. കൈരളി ഇന്റർനാഷനൽ കൾചറൽ ഫെസ്റ്റിൽ തിരക്കഥ മുതൽ സംവിധാനം വരെ എന്ന വിഭാഗത്തിൽ സംവിധായകൻ ബ്ലെസിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനിവാസനൊപ്പം സിനിമ ചെയ്യുമ്പോഴാണ് കൂടുതൽ ആത്മവിശ്വാസമുണ്ടായിരുന്നത്. എന്നാൽ ടി.എ.റസാഖിനൊപ്പം ചേരുമ്പോഴാണ് തന്റെ മനസ്സിലെ സിനിമ ചെയ്യാൻ സാധിച്ചതെന്ന് കമൽ പറഞ്ഞു.
ഏറ്റവുമധികം പേർ വായിച്ച ‘ആടുജീവിതം’ എന്ന പുസ്തകം സിനിമയാക്കുന്നതിലായിരുന്നു താൻ നേരിട്ട വലിയ വെല്ലുവിളിയെന്ന് ബ്ലെസി പറഞ്ഞു. പുസ്തകത്തിലെ വരികൾ വരെ പ്രേക്ഷകർക്കു കാണാപാഠമാണ്. അതിനെ മറികടന്നാൽ മാത്രമേ സിനിമ വിജയിക്കുമായിരുന്നുള്ളൂ. മരുഭൂമിയിലെ രംഗങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകിയാണ് താൻ ആ വെല്ലുവിളിയെ നേരിട്ടതെന്ന് ബ്ലസി പറഞ്ഞു.
സിനിമയിലെത്തിയിട്ടു കൊല്ലം കുറേയായെങ്കിലും സിനിമാ ജീവിതത്തെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. അഭിനയം എന്ന വിഭാഗത്തിൽ നടൻ മധുപാലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. താനിപ്പോഴും അഭിനയിക്കുന്നുണ്ടെന്നു മാത്രമേ അറിയൂ. വലിയ വലിയ നടൻമാർക്കൊപ്പം നല്ല വേഷം ചെയ്യുക എന്നതു മാത്രമേയുള്ളൂ ലക്ഷ്യം. അത്രയ്ക്ക് ഇഷ്ടമാണ് അഭിനയമെന്ന് ഇന്ദ്രൻസ് പറഞ്ഞു.
എസ്.കുമാർ, സന്തോഷ് രാമൻ, കുക്കു പരമേശ്വരൻ, ഗായത്രി അശോക്, ജിസൺ പോൾ, ഭാഗ്യലക്ഷ്മി, ഡോ.ബിജു, അനു പാപ്പച്ചൻ തുടങ്ങിയവർ വിവിധ വിഭാഗങ്ങളിൽ സംസാരിച്ചു. ഫെസ്റ്റിവൽ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ മധുപാൽ അധ്യക്ഷനായിരുന്നു. ഗോകുലം ഗോപാലൻ, ഒ.അശോക്‌കുമാർ, ജിത്തു കോളയാട് തുടങ്ങിയവർ പ്രസംഗിച്ചു. മേള നാളെ സമാപിക്കും.