എല്ലാം ശരിയാകുമെന്ന് പറഞ്ഞത് അന്വർഥമായി: മുഖ്യമന്ത്രി പിണറായി വിജയൻ

Mail This Article
കണ്ണൂർ∙ ഇടതു സർക്കാരിന്റെ 2016 മുതലുള്ള നേട്ടങ്ങൾ എണ്ണി പറഞ്ഞും വികസനവിരുദ്ധരാണ് പ്രതിപക്ഷമെന്ന് ആരോപിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ ഭാഗമായി എൽഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുമ്പോഴാണ് പിണറായി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുത്ത് നൽകൽ, ഗെയ്ൽ പൈപ്‌ലൈൻ, തീരദേശ ഹൈവേ, മലയോര ഹൈവേ പദ്ധതികളുടെ നടത്തിപ്പ്, പൊതുവിഭ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളിലെ പുരോഗതി, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ആർദ്രം മിഷൻ, കോവിഡ് അതിജീവനം, പ്രളയ അതിജീവനം, ലൈഫ് മിഷൻ, സാമൂഹികക്ഷേമ പെൻഷൻ എന്നിവ നടപ്പിലായത് എൽഡിഎഫ് സർക്കാർ വന്നതുകൊണ്ട് മാത്രമെന്നായിരുന്നു പിണറായിയുടെ അവകാശ വാദം.
ഈ പദ്ധതികളെയെല്ലാം എതിർത്ത് തോൽപ്പിക്കാനാണ് 2016 മുതൽ പ്രതിപക്ഷം ശ്രമിച്ചതെന്ന് വിമർശിച്ചുകൊണ്ടാണ് പ്രതിപക്ഷം വികസന വിരുദ്ധരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചത്. യുഡിഎഫ് സർക്കാരായിരുന്നെങ്കിൽ ഈ വികസനങ്ങൾ നടപ്പിലാകുമായിരുന്നോ എന്നും പിണറായി ചോദിച്ചു. ഒപ്പം എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകുമെന്ന് ജനം ചൊല്ലിയത് അന്വർഥമായെന്നും പിണറായി ഓർമ്മിപ്പിച്ചു. കോൺഗ്രസ് നേതൃത്വത്തിൽ ആരു വന്നാലും അവരുടെ വികസന വിരുദ്ധ നയങ്ങളിൽ മാറ്റം വരാൻ പോകുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സണ്ണി ജോസഫ് എംഎൽഎ അവരോധിക്കപ്പെട്ടതുമായി ബന്ധപ്പെടുത്തി തുടർന്ന് പ്രസംഗിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗംങ്ങളായ പി.ശശി, ടി.വി.രാജേഷ്, വി.കെ.സനോജ്, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎൽമാരായ കെ.വി.സുമേഷ്, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, സിപിഐ നേതാക്കളായ സി.എൻ.ചന്ദ്രൻ, സി.പി.മുരളി, മുന്നണി നേതാക്കളായ ജോയ്‌സ് പുത്തമ്പുര, പി.പി.ദിവാകരൻ, കെ.പി.മോഹനൻ എംഎൽഎ, പി.എം.സുരേഷ് ബാബു, കാസിം ഇരിക്കൂർ, എ.ജെ.ജോസഫ്, കെ.സി.ജേക്കബ്, എസ്.എം.കെ.മുഹമ്മദലി, സി.വത്സൻ, എൽഡിഎഫ് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ.എന്നിവർ പ്രസംഗിച്ചു.
രാജ്യത്തിനായി അണിചേരണം: മുഖ്യമന്ത്രി
കണ്ണൂർ ∙ രാജ്യം അതീവഗുരുതര സാഹചര്യം നേരിടുകയാണെന്നും ഇതിനെ പ്രതിരോധിക്കാൻ രാജ്യം സ്വീകരിക്കുന്ന നടപടികൾക്കൊപ്പം എല്ലാവരും അണിചേരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പരമാധികാരം കവർന്നെടുക്കാനുള്ള നീക്കം നടക്കുന്നു. ഇതിനെ നേരിടാൻ രാജ്യം സ്വീകരിക്കുന്ന എല്ലാനടപടികളോടുമൊപ്പം അണിചേരുകയാണ് പ്രധാനം.
കാര്യങ്ങൾ എങ്ങോട്ടേക്കാണു പോകുന്നതെന്നു പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അയൽരാജ്യങ്ങളുമായി നല്ലബന്ധം തുടരണമെന്നാണു നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ വിപരീത ദിശയിലാണു പാക്കിസ്ഥാൻ കാര്യങ്ങൾ നീക്കുന്നത്. ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ആക്രമണം പാക്കിസ്ഥാൻ നടത്തുന്നു. മലയാളികൾ രാജ്യത്തിന്റെയും ലോകത്തിന്റെയും പലഭാഗത്തുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തേക്ക് ഒട്ടേറെ അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിലാണു പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തുന്നത്. അസാധ്യമെന്നു കരുതിയതു സാധ്യമാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. പ്രകടനപത്രികയിൽ പറയാത്ത കാര്യങ്ങളും സർക്കാർ നടപ്പാക്കി.
നിപ്പയും ഓഖിയും കോവിഡും പ്രളയവുമടക്കം പ്രതിസന്ധികളുണ്ടായപ്പോൾ സഹായിക്കേണ്ടവർ സഹായിച്ചില്ല. സഹായിക്കാൻ വരുന്നവരെ തടയുകയും ചെയ്തു. എന്നാൽ ലോകം ആശ്ചര്യപ്പെടുന്ന തരത്തിൽ അതിജീവനം നടത്താൻ കേരളത്തിനായി. തനതു വരുമാനത്തിൽ വൻ വർധനയുണ്ടാക്കാൻ സംസ്ഥാന സർക്കാരിനായെന്നും പിണറായി വിജയൻ പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. തുടർന്നു പൗരപ്രമുഖരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖവും നടന്നു.