വരണ്ട കാലാവസ്ഥയിൽ കാണപ്പെടുന്ന മരുപ്പക്ഷിയുമെത്തി; കാലാവസ്ഥാ മാറ്റത്തിന്റെ സൂചന
Mail This Article
കാസർകോട് ∙ ജില്ലയിലെ പക്ഷികളുടെ കൂട്ടത്തിലേക്ക് പുതിയൊരു അതിഥി കൂടി. വരണ്ട കാലാവസ്ഥയിൽ മാത്രം കാണപ്പെടുന്ന മരുപ്പക്ഷി ( ഡെസേർട് വീറ്റർ) യെയാണ് കിദൂർ പക്ഷി സങ്കേതത്തിനടുത്ത ഷിറിയ പുഴയുടെ തീരത്തു നിന്ന് കണ്ടെത്തിയത്.2 വർഷം മുൻപ് കണ്ണൂർ മാടായിപ്പാറയിൽ നിന്നു ഇതിനെ കണ്ടെത്തിയിരുന്നെങ്കിലും കാസർകോട് കാണുന്നത് ആദ്യമാണെന്ന് പക്ഷി നിരീക്ഷകരായ മനോജ് കരിങ്ങാമഠത്തിലും സനുരാജും പറയുന്നു. തണുപ്പു തുടങ്ങിയതോടെ ദേശാടനത്തിന്റെ ഭാഗമായി എത്തിയതാണ് പക്ഷി.
മങ്ങിയ മഞ്ഞ നിറത്തിലുള്ള ഇവയുടെ തൂവലുകളുടെ അറ്റം ചാര നിറത്തിലുള്ളതാണ്. കറുപ്പ് നിറത്തിലുള്ള നീണ്ട വാലും ചിറകുകളിലെ കറുപ്പ് നിറവും മങ്ങിയ നിറത്തിലുള്ള കഴുത്തും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു.
കാലിന്റെ താഴെ ഭാഗത്തിനു ചാര നിറമാണ്. 15 മുതൽ 34 ഗ്രാം വരെ തൂക്കമുള്ള ചെറു പക്ഷിയാണിത്. പ്രാണികൾ, പുഴുക്കൾ, വിത്തുകൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം. മധ്യ പൂർവ ഏഷ്യയിൽ സൗദി അറേബ്യ, ഇറാൻ, ബലൂചിസ്ഥാൻ, മംഗോളിയ വരെയുള്ള പ്രദേശങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നത്.
ഏപ്രിൽ- മേയ് മാസങ്ങളിൽ മുട്ടയിടുന്ന ഇവ ദേശാടന പക്ഷികളുടെ വിഭാഗത്തിൽ പെടുന്നവയാണ്. മുൻപ് പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നു ഇവയെ കണ്ടതായി രേഖകളുണ്ടെങ്കിലും കേരളത്തിൽ ആദ്യമായി ചിത്രം ലഭിക്കുന്നത് 2017 ൽ മാടായിപ്പാറയിൽ നിന്നാണ് അതിനു ശേഷം ഇപ്പോൾ ഷിറിയയിൽ നിന്നും. ജില്ലയിലെ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണ് ഇവയുടെ വരവെന്ന വിലയിരുത്തലുമുണ്ട്.