ലോങ് മാർച്ചിന്റെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്തത് വിവാദം
Mail This Article
കാഞ്ഞങ്ങാട് ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തുന്ന ലോങ് മാർച്ചിന്റെ പ്രചാരണാർഥം കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നഗരസഭ നീക്കം ചെയ്തത് വിവാദമായി. ഇന്നലെ രാവിലെ മുതലാണ് നഗരസഭ ജീവനക്കാർ കൂട്ടത്തോടെ നഗരത്തിലെ ഡിവൈഡറിലെ വിളക്കുകാലില്‍ സ്ഥാപിച്ച മുഴുവൻ ബോർഡുകളും നീക്കം ചെയ്തത്. ഇതിനെതിരെ എംപിയും കോൺഗ്രസ് നേതൃത്വവും രംഗത്ത് വന്നു.
കാസർകോട് മുതൽ കാഞ്ഞങ്ങാട് വരെ സ്ഥാപിച്ച ബോർഡുകളിൽ കാഞ്ഞങ്ങാട് നഗരത്തിലെ ബോർഡുകൾ മാത്രമാണ് അഴിച്ചു മാറ്റിയതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. അതേസമയം ഹൈക്കോടതി നിർദേശ പ്രകാരമാണ് ബോർഡുകൾ മാറ്റിയതെന്ന് നഗരസഭ വ്യക്തമാക്കി. നഗരത്തിൽ സ്ഥാപിച്ച സംസ്ഥാന കലോത്സവത്തിന്റെ പ്രചാരണ ബോർഡുകൾ വരെ അഴിച്ചു മാറ്റിയിരുന്നുവെന്നും പിന്നീട് കലക്ടറുടെ പ്രത്യേക നിർദേശ പ്രകാരമാണ് ബോർഡുകൾ സ്ഥാപിച്ചതെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.
ബോർഡുകൾ നീക്കം ചെയ്യാൻ എംപിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി നഗരസഭ സെക്രട്ടറിയും അറിയിച്ചു. എന്നാൽ തുണിയിൽ തീർത്ത പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റിയത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇതേ ആവശ്യം മുൻനിർത്തിയുള്ള എംപിയുടെ പ്രചാരണ ബോർഡുകൾ എടുത്തു മാറ്റിയത്. 21 ന് കാസർകോട് നിന്നും ആരംഭിച്ച് 22 നു ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിലാണ് എംപിയുടെ ലോങ് മാർച്ച് സമാപിക്കുന്നത്.