കുടിവെള്ളം: കള്ളാറുകാരുടെ കാത്തിരിപ്പിന് വർഷം 8
Mail This Article
രാജപുരം∙ കുടിവെള്ളത്തിനായി കള്ളാർ പഞ്ചായത്തിലെ ജനങ്ങളുടെ കാത്തിരിപ്പിന് 8 വയസ്സ് . 2012ൽ തുടങ്ങിയ പദ്ധതി 2020 ആയിട്ടും കമ്മിഷൻ ചെയ്തില്ല. എൻഡോസൾഫാൻ പുനരധിവാസ പാക്കേജിലാണ് കള്ളാർ പഞ്ചായത്തിലെ പെരുമ്പള്ളി കാപ്പുംകരയിൽ കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയത്. പെരുമ്പള്ളി തട്ടിൽ സ്ഥാപിച്ച കുടിവെള്ള സംഭരണിയും, കാപ്പുംകരയിൽ സ്ഥാപിച്ച പമ്പ് ഹൗസും കാടുപിടിച്ചു.
വേനൽ കനക്കുമ്പോൾ കുടിവെള്ളം പ്രതീക്ഷിച്ചവർ എന്ത് ചെയ്യുമെന്നറിയാതെ വിഷമത്തിലാണ്. ഇത്തവണ പുഴകളിലും കിണറുകളിലും ജലനിരപ്പ് നേരത്തേ കുറഞ്ഞതും ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പദ്ധതിയുടെ 99 ശതമാനം ജോലികളും കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ഈ വേനലിൽ എങ്കിലും കുടിവെള്ളം ലഭിക്കുമോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്.
കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണ ജല വിതരണം മണ്ണിനടിയിൽ സ്ഥാപിച്ച പൈപ്പുകൾ പല സ്ഥലത്തും പൊട്ടിയതിനാൽ പരാജയപ്പെട്ടിരുന്നു. ഇവ ഇതുവരെ പൂർണമായും പരിഹരിച്ചിട്ടില്ല. ഉദ്ഘാടനം ഇനിയും നീണ്ടുപോയാൽ പൈപ്പ് മുഴുവനായും മാറ്റി സ്ഥാപിക്കേണ്ട സ്ഥിതിയാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ഉദ്ഘാടനം പിന്നെയും നീളും. കോടികളുടെ പദ്ധതി ഉണ്ടായിട്ടും കുടിവെള്ള വിതരണത്തിനായി ആയിരങ്ങളാണ് പഞ്ചായത്ത് അധികൃതർ വർഷാവർഷം ചെലവഴിക്കുന്നത്.
നിർമാണം പൂർത്തിയായത്
∙2.64 കോടി രൂപ ചെലവിൽ പെരുമ്പള്ളി കാപ്പുംകരയിൽ പമ്പ് ഹൗസ്, കിണർ.
∙1.29 കോടി രൂപ ചെലവിൽ പെരുമ്പള്ളിയിൽ ജലശുദ്ധീകരണ ശാല, സംഭരണി.
∙2.7 കോടി രൂപ ചെലവിൽ പൈപ് ലൈൻ.
പദ്ധതിയിലൂടെ ഗുണം ലഭിക്കുന്നവർ
പഞ്ചായത്തിലെ 1, 2,3, 4, 6, 9, 13, 15 വാർഡുകളിൽ ജനങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കുടിവെള്ളം രൂക്ഷമായ ഒരള, ചീറ്റക്കാൽ, പെരുമ്പള്ളി, മാവുങ്കാൽ, കള്ളാർ ചെറുപനത്തടി, നാട്ടക്കല്ല്, എടക്കടവ്, നീളംകയം കോളനികളിലേയ്ക്കും വെള്ളമെത്തും.