വവ്വാലുകളെ പിടികൂടി ‘മഞ്ച’യാക്കുന്ന അപൂർവ ആചാരം,കാട്ടുവള്ളികളിൽ തൂങ്ങി ഗുഹയിലേക്ക്
Mail This Article
മുള്ളേരിയ (കാസർകോട്) ∙ വവ്വാൽ ഒരു ഭീകരജീവിയാണെന്നു പറഞ്ഞാൽ അഡൂർ പാണ്ടിക്കാർ സമ്മതിക്കില്ല. വർഷത്തിൽ രണ്ടു പ്രാവശ്യം വവ്വാലുകളെ പിടികൂടിദേവിക്കു നൈവേദ്യമായി സമർപ്പിച്ചിരുന്ന ഒരു അപൂർവ ആചാരമുണ്ടായിരുന്നു ഇവിടെ.വന്യജീവി സംരക്ഷണ നിയമം ശക്തമായതോടെ ഭക്തിയും ആചാരവും സമന്വയിച്ച ഈ ചടങ്ങു മുടങ്ങിയെങ്കിലും അതിന്റെ ഓർമ നാട്ടുകാരുടെ മനസ്സിൽ ഇപ്പോഴുമുണ്ട്.
എല്ലാ വിഷുദിനത്തിലും മകര മാസം 28നായിരുന്നു ഇതു നടന്നിരുന്നത്. പാണ്ടി വനത്തിനുള്ളിലെ ഒരു ഗുഹയിൽ നിന്നാണു വവ്വാലിനെ പിടികൂടിയിരുന്നത്. വടക്കു നിന്നി പടിഞ്ഞാർ ചാമുണ്ഡി അഡൂർ മഹാലിംഗേശ്വര ക്ഷേത്രത്തിലേക്കു പോകുമ്പോൾ ഒരു ദിവസം ദേവി ഇതിൽ തങ്ങിയെന്നാണ് ഐതിഹ്യം.
ചടങ്ങുകളോടെ ഗുഹാപ്രവേശം
മൊഗർ, നെൽക്കദായ സമുദായക്കാരാണു ചടങ്ങ് നടത്തിയിരുന്നത്. മൊഗർ സമുദായത്തിലെ മൂപ്പനാണ് പൂജാരി. ഇയാൾക്കു 2 സഹായികളുമുണ്ടാകും. ചടങ്ങിന്റെ അന്നു രാവിലെ 2 സമുദായത്തിൽപ്പെട്ടവരും ഗുഹയുടെ സമീപത്ത് എത്തും. കാട്ടിലേക്കു കയറി വവ്വാലിനെ പിടികൂടാനുള്ള മുള്ള് വടി തയാറാക്കും.
അതിനു ശേഷം ദേവിയുടെ മൂലസ്ഥാനമായ പാണ്ടി വയൽ ചാമുണ്ഡി ദേവസ്ഥാനത്ത് കൂട്ട പ്രാർഥന നടത്തും. പൂജാരിയുടെ നേതൃത്വത്തിൽ കുറച്ച് അകലെയുള്ള മോയങ്കയത്തിൽ മുങ്ങിക്കുളിച്ചു ദേഹശുദ്ധി ഉറപ്പുവരുത്തിയ ശേഷമേ ഗുഹയിലേക്ക് കടക്കാവൂ. ദർശനത്തിനു ശേഷം പൂജാരി ഗുഹയിലേക്ക് ഓടും. പിന്നാലെ ബാക്കിയുള്ളവരും.
കാട്ടുവള്ളികളിൽ തൂങ്ങി ഗുഹയിലേക്ക്
5 മീറ്റർ താഴ്ചയുള്ള കുഴിയാണു ഗുഹയുടെ വാതിൽ. വവ്വാലുകൾ പുറത്തേക്ക് കടക്കുമ്പോൾ പിടികൂടും. കൂട്ടത്തിലൊരാൾ മതിയെന്ന് പറഞ്ഞാൽ അപ്പോൾ മതിയാക്കി പുറത്തേക്ക് കടക്കണം. വവ്വാലുകളെ മാപ്പിള ഗുത്തിയ എന്ന സ്ഥലത്ത് കറിയാക്കി ദേവിക്കു സമർപ്പിക്കും. ‘മഞ്ച’ എന്നാണ് ഇതിനു പറയുന്നത്. ബാക്കിയുള്ളത് വീട്ടിലേക്കു കൊണ്ടുപോകാം. ദേവി വസിക്കുന്ന ഗുഹ വൃത്തിയാക്കുക എന്ന വിശ്വാസവും ഇതിനു പിന്നിലുണ്ട്.