വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകന് 15 വർഷം കഠിനതടവ്
Mail This Article
കാസർകോട് ∙ മൂന്നാം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകനു 15 വർഷം കഠിനതടവും 35,000 രൂപ പിഴയും. നീർച്ചാൽ മേലടുക്ക ഹൗസിൽ ബാലമുരളിയെയാണ് (32) ജില്ലാ അഡീഷനൽ സെഷൻസ് കോടതി (1) പി.എസ്. ശശികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക പെൺകുട്ടികൾക്കു വീതിച്ചു നൽകണം. പീഡനത്തിനിരയായ പെൺകുട്ടികൾക്കു ലീഗൽ സർവീസസ് അതോറിറ്റി മുഖേന സർക്കാർ സഹായം നൽകാനും കോടതി ഉത്തരവിട്ടു.
2012–14 കാലയളവിൽ അധ്യാപകൻ ഒരേ ക്ലാസിലെ 6 പെൺകുട്ടികളെ പീഡിപ്പിച്ചതായി ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണു കാസർകോട് പൊലീസ് കേസെടുത്തത്. ഒരു പെൺകുട്ടിയുടെ സുഹൃത്ത് വഴിയാണു പീഡന വിവരം പുറത്തറിഞ്ഞതും രക്ഷിതാക്കൾ ചൈൽഡ് ലൈനിനെ സമീപിച്ചതും. എസ് ഐ ടി.പി. സുധ, ടി.പി. ജേക്കബ് എന്നിവരാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സുധീർ മേലത്ത്, സി. രാഘവൻ, പ്രകാശ് അമ്മണ്ണായ എന്നിവർ ഹാജരായി.