പൊലീസിനെ ആക്രമിച്ച കേസിൽ 3 പേർ കൂടി അറസ്റ്റിൽ
Mail This Article
ദേലംപാടി ∙ റോഡ് തടസ്സപ്പെടുത്തി എന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ കല്ലടുക്ക പട്ടികജാതി കോളനിയിലെ 3 പേർ കൂടി അറസ്റ്റിൽ. കെ. പ്രശാന്ത്(27), സന്തോഷ് കുമാർ (26), ചെനിയപ്പ (59) എന്നിവരെയാണ് ആദൂർ സിഐ കെ. പ്രേംസദൻ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി ദേവപ്പനെ സംഭവ സമയത്തു തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 26 നു 12.40 ന് കല്ലടുക്ക കോളനിയിൽ വച്ചാണ് ആദൂർ എസ്ഐ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ പത്തോളം പേർ ചേർന്നു ആക്രമിച്ചത്. വടി കൊണ്ടുള്ള മർദനത്തിൽ സിപിഒ ഗോകുലന് ഇടതു കൈക്കും തലയ്ക്കും പരുക്കേറ്റിരുന്നു. കോളനിക്ക് സമീപത്തു കൂടി കർണാടകയിലേക്ക് പോകുന്ന ദർക്കാജെ- കനകമജൽ റോഡിൽ മരങ്ങൾ മുറിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്തിയെന്ന പഞ്ചായത്ത് അംഗം ഐത്തപ്പ നായിക്കിന്റെ പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയത്.
ലോക്ഡൗണിനു പിന്നാലെ അതിർത്തി റോഡുകളെല്ലാം കർണാടക അടച്ചതിൽ പ്രതിഷേധിച്ചാണ് ഇവർ ഇവിടെ റോഡ് തടഞ്ഞത്. തടസ്സം നീക്കാൻ ശ്രമിക്കുമ്പോൾ പ്രതികളുടെ നേതൃത്വത്തിൽ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കണ്ണൂർ സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.