വയറു നിറയെ കഴിക്കാം വെറും 20 രൂപയ്ക്ക്; 12 മുതൽ വൈകിട്ട് 3 വരെയുള്ള സമയം..
Mail This Article
കാസർകോട് ∙ 20 രൂപയ്ക്ക് ഭക്ഷണം നൽകി സാധാരണക്കാരന്റെ വിശപ്പകറ്റാൻ ജില്ലയിൽ പ്രവർത്തിക്കുന്നത് കുടുംബശ്രീയുടെ 12 ജനകീയ ഹോട്ടലുകൾ. ദിവസം ശരാശരി 150 പേർക്കുള്ള ഭക്ഷണമാണ് 20 രൂപ നിരക്കിൽ ഓരോ ഹോട്ടലിലും വിതരണം ചെയ്യുന്നത്. 3 മാസം മുൻപ് തൃക്കരിപ്പൂരിലാണ് ജില്ലയിലെ ആദ്യ ജനകീയ ഹോട്ടൽ ആരംഭിച്ചത്. ഓരോ ഊണിനും 10 രൂപ നിരക്കിൽ ഹോട്ടൽ സംരംഭകർക്ക് കുടുംബശ്രീ ജില്ലാ മിഷനിൽ നിന്ന് ലഭിക്കും. സിവിൽ സപ്ലൈസിൽ നിന്ന് കിലോയ്ക്ക് 10 രൂപ 90 പൈസ നിരക്കിൽ ഒരുമാസം 6 കിന്റൽ വരെ അരി ഹോട്ടൽ സംരംഭകർക്ക് നൽകുന്നു.
മറ്റ് ധാന്യങ്ങൾ ഹോൾസെയ്ൽ നിരക്കിലും ലഭിക്കുന്നു. ഹോട്ടലിലേക്ക് ആവശ്യമായ വെള്ളം, വൈദ്യുതി, കെട്ടിടം സൗകര്യങ്ങൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്തു നൽകിയിട്ടുണ്ട്. ജില്ലാ മിഷൻ റിവോൾവിങ് ഫണ്ടിൽ നിന്ന് ഹോട്ടലിലേക്ക് ഫർണിച്ചർ, പാത്രങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കൾ വാങ്ങിക്കാനുള്ള പണവും അനുവദിക്കുന്നു. ഓരോ ഹോട്ടലിലും 3 മുതൽ 10 വരെ ജീവനക്കാരാണുള്ളത്. കോവിഡ് രണ്ടാം ഘട്ടത്തിൽ സമൂഹ അടുക്കളകളായി പ്രവർത്തിച്ച പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ കഫേകളാണ് ജനകീയ ഹോട്ടലുകളാക്കി മാറ്റിയത്.
ഊണ് സമയം 12 മുതൽ
പകൽ 12 മുതൽ വൈകിട്ട് 3 വരെയുള്ള സമയത്താണ് 20 രൂപയ്ക്ക് ഊണ് ലഭിക്കുക. ചോറ്, ഒഴിച്ചുകറി, തോരൻ, അച്ചാർ എന്നിവയടങ്ങിയ മികച്ച ഭക്ഷണമാണ് നൽകുന്നത്. മീൻ വറുത്തത്, ഓംലറ്റ് എന്നിവയ്ക്ക് സാധാരണ നിരക്ക് ഈടാക്കി വരുന്നു. പ്രാതൽ, അത്താഴം എന്നിവയും ഹോട്ടലുകളിൽ ലഭിക്കും. പ്രാതലിനും അത്താഴത്തിനും സാധാരണ വിലയാണ് ഈടാക്കി വരുന്നത്.