താളമിടാൻ കുടം വേണ്ട; സമ്മാനമായി തബല
Mail This Article
ചിറ്റാരിക്കാൽ ∙ കുടം വേണ്ട; കുഞ്ഞികൃഷ്ണനും രതീഷിനും ഇനി പാട്ടിനു താളമിടാൻ സ്വന്തമായി തബലയുണ്ട്. വീട്ടുമുറ്റത്തിരുന്ന് കുടത്തിൽ താളമിട്ട് പാട്ടുപാടി സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ കമ്പല്ലൂർ സ്വദേശികളായ സഹോദരങ്ങൾക്കാണ് ഇന്നലെ സമ്മാനമായി വിദേശത്തുനിന്നും തബലയെത്തിയത്. അട്ടപ്പാടി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ താൽക്കാലിക സംഗീത അധ്യാപകനായ പി.വി.കുഞ്ഞിക്കൃഷ്ണൻ, സഹോദരൻ ടി.വി.രതീഷ് എന്നിവർ ചേർന്നു പാടിയ സംഗീതമേ അമര സല്ലാപമേ എന്ന പാട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിന്റെ വ ിഡിയോ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഇവരുടെ സഹോദരി ഏഴാം ക്ലാസുകാരി ആര്യയാണ് ദൃശ്യം മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതോടെ സിനിമ പിന്നണി ഗായകരുൾപ്പെടെ പലരും ഇവരെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ഷാർജയിൽ ജോലിചെയ്യുന്ന കാസർകോട് കുറ്റിക്കോൽ സ്വദേശിയായ ഉണ്ണി പ്ലാവിലയ എന്നയാൾ കുഞ്ഞികൃഷ്ണനെ ഫോണിൽ വിളിച്ച് താൻ സമ്മാനമായി തബല നൽകുന്നുണ്ടെന്നറിയിക്കുകയും ചെയ്തു. ഉണ്ണിയുടെ ബന്ധുക്കൾവഴി കൊച്ചിയിൽനിന്നും വാങ്ങിയ തബല ഇന്നലെ കുഞ്ഞികൃഷ്ണന്റെ കയ്യിലെത്തി. ശാസ്ത്രീയമായി തബല പഠിച്ചിട്ടില്ലാത്ത ഈ സഹോദരങ്ങൾ ഇനി തബലയിലും ഒരുകൈ നോക്കാനുള്ള ശ്രമത്തിലാണ്. അടുത്ത ദിവസം തന്നെ പഠനമാരംഭിക്കുമെന്നും ഇവർ പറഞ്ഞു. പാലക്കാട് ചെമ്പൈ സംഗീത കോളജിൽ നിന്നാണ് ഇരുവരും ബിരുദപഠനം പൂർത്തിയാക്കിയത്. സ്വരലയ പാലക്കാട് നടത്തിയ മത്സരത്തിൽ 15 മണിക്കൂർ തുടർച്ചയായി പാടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡും കുഞ്ഞിക്കൃഷ്ണൻ നേടിയിട്ടുണ്ട്.