ടാങ്കിന്റെ പ്ലാറ്റ്ഫോമിൽ പൂച്ചക്കുട്ടികളുടെ നിർത്താത്ത നിലവിളി, രക്ഷകരായി യുവാക്കൾ
Mail This Article
തൃക്കരിപ്പൂർ ∙ ആകാശത്തേക്ക് നീണ്ട ശുദ്ധജല പദ്ധതി ടാങ്കിന്റെ പ്ലാറ്റ്ഫോമിൽ പൂച്ചകളുടെ നിർത്താത്ത നിലവിളി. ജീവനു വേണ്ടിയുള്ള പൂച്ചകളുടെ കരച്ചിലിൽ മനമലിഞ്ഞ യുവാക്കൾ സാഹസം കാട്ടി രക്ഷകരായി.തൃക്കരിപ്പൂർ ടൗണിൽ കൂലേരി ജിഎൽപി സ്കൂളിനു സമീപത്തെ ജല അതോറിറ്റിയുടെ ടാങ്കിന്റെ പ്ലാറ്റ് ഫോമിലാണ് പൂച്ചക്കുട്ടികൾ അകപ്പെട്ടത്. 3 നില കെട്ടിടത്തിനു സമാനമായ ടാങ്കിന്റെ ഉയരത്തിലേക്ക് പൂച്ചക്കുട്ടികൾ എങ്ങിനെ എത്തിയെന്നത് അജ്ഞാതം. കഴിഞ്ഞ ദിവസം മുതൽ ഇവയുടെ നിർത്താത്ത നിലവിളിയുണ്ട്. ആദ്യ ദിവസം സർവ സന്നാഹങ്ങളുമായി ഇവയെ നിലത്തിറക്കാൻ ആളുകൾ എത്തിയെങ്കിലും സാധിച്ചില്ല. അവർ വന്നതു പോലെ തിരിച്ചു പോയി.
സൗത്ത് തൃക്കരിപ്പൂരിലെ തലിച്ചാലത്ത് താമസിക്കുന്ന വി.കെ.മുഹമ്മദ് ആസാദ് ഇന്നലെ രണ്ടും കൽപ്പിച്ചു അതിസാഹസികമായി ടാങ്കിനു മുകളിൽ വലിഞ്ഞു കയറി. എടച്ചാക്കൈയിലെ ആബിദും പിന്നാലെയെത്തി. മത്തി കാണിച്ച് പൂച്ചകളെ ചാക്കിൽ കയറ്റാനായിരുന്നു മുഹമ്മദ് ആസാദിന്റെ ശ്രമം. ഇതിനിടെ പൂച്ചകളിൽ ഒരെണ്ണം താഴേക്കു ചാടി. രണ്ടാമത്തെ പൂച്ച ചാക്കിയിൽ കയറി. താഴെ കൂടി നിന്നവർ ശ്വാസം അടക്കിപ്പിടിച്ച് വീക്ഷിച്ചതായിരുന്നു രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ. 2 ദിവസമായി പൂച്ചകൾ കരയുന്നതായി ഓട്ടോറിക്ഷാ സ്റ്റാൻഡിൽ പറയുന്നത് കേട്ടാണ് രക്ഷപ്പെടുത്താൻ എത്തിയതെന്നും ഭക്ഷണം കിട്ടാതെ ഇവ ചത്തു പോകുന്നതിനെക്കുറിച്ചുള്ള പ്രയാസമാണ് വലിഞ്ഞു കയറി രക്ഷപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നും മുഹമ്മദ് ആസാദ് പറഞ്ഞു. താഴേക്ക് ചാടിയ പൂച്ചയ്ക്ക് പരുക്ക് പറ്റി. മൃഗാശുപത്രിയിൽ ചികിൽസ നൽകി.