നോക്കുകുത്തിയായി ജയിൽ വകുപ്പിന്റെ വിൽപനശാല
Mail This Article
ചെറുവത്തൂർ∙ നിർമാണത്തിനായി ചെലഴിച്ചത് അരലക്ഷത്തോളം രൂപ. നാളിതുവരെയായും തുറക്കാൻ കഴിഞ്ഞില്ല. ചെറുവത്തൂരിലെ ജയിൽ വകുപ്പിന്റെ വിൽപനശാല നോക്ക് കുത്തിയായി. ജയിൽ ഉൽപന്നങ്ങളായ ബിരിയാണി, ചപ്പാത്തി എന്നിവ വിൽക്കുന്നതിന് വേണ്ടി മാസങ്ങൾക്ക് മുൻപു ചെറുവത്തൂരിൽ സ്ഥാപിച്ച വിൽപനശാല ഷെഡാണ് ഇതുവരെയായും തുറന്ന് പ്രവർത്തിക്കാതെ കിടക്കുന്നത്. നേരത്തെ പഞ്ചായത്തിന്റെ അനുമതി തേടിയാണ് ജയിൽ വകുപ്പ് 50000 തോളം രൂപ ചെലവഴിച്ച് ഇവിടെ വിൽപനശാലയ്ക്കായി ഷെഡ് പണിതത്.
ഓട്ടോസ്റ്റാൻഡിന് സമീപത്ത് ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായ സ്ഥലത്താണ് ഇത് പണിതത്. എന്നാൽ വിൽപനശാലയ്ക്കെതിരെ ചിലർ രംഗത്ത് വന്നതോടെ പഞ്ചായത്ത് അധികൃതർ വിൽപനശാലയ്ക്കായി നിർമിച്ച ഷെഡ് മറ്റൊരിടത്തേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ നിർദേശം ജയിൽ അധികൃതർ ചെവി കൊണ്ടില്ല. അത് കൊണ്ട് തന്നെ വിൽപനശാല തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ വന്നു. മാസങ്ങളായി പൂട്ടി കിടന്ന ഷെഡ് വിപണികൾ സജീവമായ സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാണ്