ADVERTISEMENT

കാസർകോട് ∙ നാട്ടുകാർക്കു മാത്രം അറിയാവുന്നതും പുറം ലോകത്തിന്റെ ശ്രദ്ധ അധികം എത്തിയിട്ടില്ലാത്തതുമായ ഷിറിയയിലെ അടുക്കം കോട്ട സംസ്ഥാനത്തെ പൂർണ രൂപത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന കോട്ടയോ? ചരിത്ര ഗവേഷകർ നൽകുന്ന സൂചനകൾ പ്രകാരം കേരളത്തിലെ ഏറ്റവും പുരാതന കോട്ടയായി മാറാൻ‌ സാധ്യതയേറെയാണ്. മംഗൽപാടി പഞ്ചായത്തിലെ ഷിറിയ വില്ലേജിലെ സർക്കാർ‌ അധീനതയിലുള്ള ആറ് ഏക്കർ പ്രദേശത്താണ് നൂറ്റാണ്ടുകളായി കാടു മൂടിക്കിടക്കുന്ന അടുക്കംകോട്ട സ്ഥിതി ചെയ്യുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹോയസാല ഭരണാധികാരിളുടെ സാമന്തന്മാരായ ബല്ലാളൻമാർ നിർമിച്ച കോട്ടയാണ് ഇതെന്ന് ചരിത്ര ഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ അടിസ്ഥാനമാക്കി ചരിത്ര ഗവേഷകരും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകരുമായ നന്ദകുമാർ കോറോത്ത്, സി.പി.രാജീവൻ എന്നിവർ അഭിപ്രായപ്പെട്ടു. നിലവിൽ തിരുവനന്തപുരം വിഴിഞ്ഞത്തുള്ള കോട്ടയാണ് ഏറ്റവും പഴക്കം ചെന്നതായി കണക്കാക്കുന്നത്. എന്നാൽ ഈ കോട്ട പൂർണ രൂപത്തിൽ നിലവിലില്ല എന്ന് നന്ദകുമാർ കോറോത്ത് പറയുന്നു. എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതുന്ന ഷിറിയ അടുക്കം കോട്ടയുടെ നാലുഭാഗവും ഇപ്പോഴും തകരാതെ കിടക്കുന്നുണ്ടെന്നത്  വിസ്മയമാണ്.

കോട്ടയുടെ ചരിത്രം

തങ്ങളുടെ ശത്രുക്കൾക്ക്  തുളുനാടിലെ രാജാക്കൻമാർ അഭയം കൊടുത്തതിന്റെ പേരിൽ ഹോയസാല രാജവംശം ഇവിടം ആക്രമിച്ചു കീഴടക്കി. തുടർന്ന് ഹോയസാല രാജാവായ വിഷ്ണുവർധനൻ  സ്വന്തം സ്വാധീനം തുളുനാട്ടിൽ ശക്തമാക്കുന്നതിനു വേണ്ടി  പലരെയും തുളുനാടിന്റെ പല ഭാഗങ്ങളിലായി താമസിപ്പിച്ചിരുന്നതായി ഡോ.സി.ബാലൻ എഡിറ്റ് ചെയ്ത ‘കാസർകോട്: ചരിത്രവും സമൂഹവും’ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് താമസമാക്കിയ ജൈനമത വിശ്വാസികളായ ബല്ലാളൻമാർ ഉദ്യാവർ, ഹൊസബെട്ടു, തലകള, കടംബാറു, മീഞ്ച, മൂടംബൈൽ തുടങ്ങിയ ഗ്രാമങ്ങളുടെ അധിപരായിരുന്നു.

ഇവരുടെ ആസ്ഥാനം ബങ്കര മഞ്ചേശ്വരത്തായിരുന്നു. ബങ്കര മഞ്ചേശ്വരത്തെ ചതുർമുഖ വസദി, പാർശ്വനാഥ വസദി എന്നീ ക്ഷേത്രങ്ങൾ ഇവരുമായി ബന്ധപ്പെട്ടതാണ്.തുടർ ഭരണത്തിന് ബങ്കര മഞ്ചേശ്വരം കേന്ദ്രമാക്കി നിയോഗിക്കപ്പെട്ട ബൈരാസുവൊഡയർ എന്ന ജൈനമതവിശ്വാസികളിൽ ഉൾപ്പെട്ട ബങ്കര രാജാവ് നിർമിച്ച കോട്ടയാണ് പുരാവസ്തു ഗവേഷകരുടെയും ടൂറിസം വകുപ്പിന്റെയും ശ്രദ്ധയിൽ പെടാതെ  വർഷങ്ങൾക്കു മുൻപുള്ള ചരിത്രത്തിന്റെ സാക്ഷിയായി നില നിൽക്കുന്നത്. 

കോട്ടയുടെ നിർമിതി

നാലു ഭാഗവും 5 മീറ്ററോളം ഉയരത്തിൽ ചുറ്റിലും കിടങ്ങുകളോടു കൂടി നിർമിച്ച കോട്ടയുടെ ഉൾഭാഗത്ത് രണ്ട് കിണറുകളുണ്ട്. മണ്ണും കളിമണ്ണും കൊണ്ട് നിർമിച്ച് പുറം ഭാഗത്ത് ചെങ്കല്ലുകൾ പാകി ഉറപ്പു വരുത്തി നിർമിച്ച കോട്ടയാണ് നശിക്കപ്പെടാതെ ഇത്രയും കാലം നിലനിന്നത്. ഷിറിയ പുഴയുടെ തീരത്താണ് കോട്ട നിർമിച്ചത് എന്നതും നാലു മൂലകളിലും സമചതുരാകൃതിയിൽ നിരീക്ഷണ കേന്ദ്രങ്ങളുടെ രീതിയിൽ കാണുന്ന ഭാഗങ്ങളും കോട്ടയുടെ യുദ്ധതന്ത്രപരമായ നിർമാണത്തിന്റെ അടയാളപ്പെടുത്തലുകളാണ്.

ജൈനമത ക്ഷേത്രം സമീപത്തുണ്ടെതു ജൈനമതവിശ്വാസികളുടെ ശക്തമായ കേന്ദ്രമായിരുന്നു ബങ്കര മഞ്ചേശ്വരം എന്നതിന് തെളിവാണ്.പൗരാണികമായ അടുക്കം കോട്ട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന് പ്രദേശവാസികളായ അബ്ദുൾ റഹിമാൻ, മുഹമ്മദ് കോട്ട, ഷാഹുൽ ഹമീദ് എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com