ADVERTISEMENT

കാസർകോട്∙ ബാങ്കിൽ നിന്നു കൊള്ളയടിച്ച ശേഷം പിടികൂടിയ തൊണ്ടിമുതൽ സ്വർണം കേസ് വിസ്താരം പൂർത്തിയാകുന്നതിനു മുൻപു തന്നെ കോടതിയിൽ നിന്ന് ബാങ്ക് ഏറ്റെടുത്ത് ഉടമകൾക്കു നൽകാൻ നടപടി. കുഡ്‍ലു സർവീസ് സഹകരണ ബാങ്കിൽ നിന്നു കൊള്ളയടിച്ച 15.86 കിലോഗ്രാം പണയ സ്വർണാഭരണങ്ങളാണ് ബാങ്ക് ഏറ്റെടുത്ത് ഉടമകൾക്കു തിരികെ നൽകുക. സ്വർണം ബാങ്കിൽ പണയം വച്ച 905 ഇടപാടുകാർക്കാണ് സ്വർണ പണ്ടം നൽകാനുള്ളത്.

മോഷണം നടന്ന് രണ്ടാഴ്ചയ്ക്കകം തന്നെ പൊലീസ് പ്രതികളെ പിടികൂടി സ്വർണം കണ്ടെടുത്തിരുന്നു. കാസർകോട് അഡീഷനൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചതാണ് 5 കോടിയിലേറെ വിപണി മൂല്യം വരുന്ന സ്വർണാഭരണങ്ങൾ. ഇതിന്റെ പടം എടുത്ത് ആൽബമാക്കി കോടതിയിൽ നൽകിയ ശേഷം സ്വർണാഭരണങ്ങൾ ബാങ്കിന് എടുക്കാമെന്നു ബാങ്ക് അധികൃതർ സമർപ്പിച്ച ഹർജിയിൽ ജൂലൈ 16ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

തയാറാക്കിയത് 1030 പടങ്ങളുള്ള ആൽബം

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബാങ്ക് അധികൃതർ കാസർകോട് കോടതിയിൽ എത്തി കോടതി അധികൃതരുടെ സാന്നിധ്യത്തിൽ ആഭരണങ്ങളുടെ പടം എടുത്ത് 1030 പടങ്ങൾ അടങ്ങിയ ആൽബമാക്കി ശനിയാഴ്ച കോടതി മുൻപാകെ സമർപ്പിക്കും. തുടർന്നു ബാങ്കിനു തിരിച്ചു കിട്ടുന്ന പണയ സ്വർണാഭരണങ്ങൾ രണ്ടാഴ്ചയ്ക്കകം ഇടപാടുകാർക്കു നൽകുമെന്നു  ബാങ്ക് സെക്രട്ടറി ആർ. സച്ചിദാനന്ദൻ പറഞ്ഞു. 

കവർച്ച നടന്നത് 2015 ൽ

2015 സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 2നാണ് ഒരു സംഘം ബാങ്കിൽ തോക്കു ചൂണ്ടി 2 ജീവനക്കാരികളെയും കെട്ടിയിട്ട് ലോക്കറിൽ നിന്ന് 17.684 കിലോഗ്രാം പണയ സ്വർണാഭരണങ്ങളും 12.5 ലക്ഷം രൂപയും കൊള്ളയടിച്ചത്. അന്വേഷണം നടത്തിയ പൊലീസ് സംഘം രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടികൂടി 15.860 കിലോഗ്രാം സ്വർണാഭരണങ്ങളും 12.15 ലക്ഷം രൂപയും കണ്ടെടുക്കുകയായിരുന്നു. ഒന്നാം പ്രതി ബന്തിയോട് പച്ചമ്പലം മുഹമ്മദ് ഷരീഫിന്റെ വീടിലെ തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ട നിലയിലാണ് 2015 സെപ്റ്റംബർ 17ന് 55 കവറുകളിൽ ഉള്ള പണയ സ്വർണം പൊലീസ് കണ്ടെടുത്തത്. കേസിൽ 8 പ്രതികളാണുള്ളത്.

പൊലീസ് കോടതിയിൽ സമർപ്പിച്ച തൊണ്ടി മുതൽ വീണ്ടെടുത്തു നൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ ബാങ്കിനു മുന്നിൽ സമരം ഉൾപ്പെടെ നടത്തിയപ്പോൾ ഇത് വിട്ടു കിട്ടാൻ ബാങ്ക് അധികൃതർ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ  രൂപമാറ്റം വരുത്താതെയും കൈമാറ്റം ചെയ്യാതെയും ബാങ്കിനു സൂക്ഷിക്കാം എന്നായിരുന്നു 2018 മേയിൽ കാസർകോട് അഡീഷനൽ സെഷൻസ് കോടതിയുടെ വിധിയുണ്ടായത്. ഇതിനെതിരെ കേസ് ഉടൻ തീർപ്പാക്കണമെന്ന അപേക്ഷയുമായി ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു.

തുടർന്ന് നാലു മാസത്തിനകം തീർപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാങ്കേതിക കാരണങ്ങളാൽ ഇത് നടന്നില്ല. കോവിഡ് കാരണങ്ങളാൽ കേസ് വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിൽ ബാങ്ക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചാണ് പണം ഉൾപ്പെടെയുള്ള തൊണ്ടി മുതൽ കോടതിയിൽ നിന്നു നിരുപാധികം വിട്ടു കിട്ടാനുള്ള ഉത്തരവ് നേടിയത്. മറ്റു കേസുകളിലും വിചാരണ തീരും മുൻപ് കോടതിയിലുള്ള തൊണ്ടി മുതൽ വിട്ടു കിട്ടാൻ സഹായമാകുന്ന നിർണായക വിധിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

കേസിൽ വിസ്താരം തുടരുന്നു

കേസിന്റെ വിചാരണ 2 വർഷം മുൻപാണ് അഡീഷനൽ സെഷൻസ് കോടതിയിൽ തുടങ്ങിയത്. 8 പ്രതികളും ബാങ്ക് ജീവനക്കാർ ഉൾപ്പെടെ 140 സാക്ഷികളും ഉള്ള കേസിൽ ഇതിനകം 22 സാക്ഷികളെയാണ് വിസ്തരിച്ചത്. ബാങ്കിൽ ചെന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 2 ജീവനക്കാരികളെ കെട്ടിയിട്ട പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു. ഇതിൽ ഒരു പ്രതി എറണാകുളം സ്വദേശി ഫെനിക്സ് നെറ്റോ പിന്നീട് ഹാജരാകാത്തതിനാൽ കോടതി അറസ്റ്റ് വാറന്റ് ഉത്തരവിട്ടിട്ടുണ്ട്. 

ഈടാക്കുക മോഷണം നടന്ന ദിവസം വരെയുള്ള പലിശ

ബാങ്കിൽ നിന്നു പണയ സ്വർണം കൊള്ളയടിക്കുന്ന ദിവസം വരെയുള്ള പലിശ മാത്രമായിരിക്കും ഇടപാടുകാരി‍ൽ നിന്ന് ഈടാക്കുക. മോഷണം പോയതിൽ തിരികെ കിട്ടാത്ത 2 കിലോയോളം വരുന്ന പണയ സ്വർണാഭരണങ്ങൾ ഉടമകൾക്കു നൽകാൻ ഇൻഷുറൻസ് തുക വിനിയോഗിക്കും.

എരിയാൽ ദേശീയപാതയിലുള്ള ബാങ്ക് കെട്ടിടം പാത വികസനത്തിനു പൊളിച്ചു നീക്കുന്ന നടപടികൾക്കിടെ ആണ് ബാങ്കിനു അനുകൂലമായ ഹൈക്കോടതി വിധി ഉണ്ടായത്. ഇടപാടുകാരുടെ ആശങ്ക പരിഹരിക്കുന്നതിനും പണയ സ്വർണം അവർക്കു കൈമാറുന്നതിനും ഇത് സഹായമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com