ബിപിഎൽ കാർഡ് എപിഎൽ ആക്കി; തീരാ ദുരിതത്തിൽ കുടുംബം
Mail This Article
ബദിയടുക്ക ∙ ബിപിഎൽ കുടുംബത്തെ എപിഎൽ ആക്കി: തീരാ ദുരിതം. പുത്രക്കളയിലെ മുഹമ്മദിന്റെ (59) കുടുംബത്തിന്റെ ബിപിഎൽ കാർഡാണ് എപിഎൽ കാർഡ് ആക്കിയത്. ഓടുമേഞ്ഞ മേൽക്കുര, തകരാറായ 600 ചതുരശ്ര അടിയുള്ള വഴിയില്ലാത്ത വീട്ടിലാണ് മുഹമ്മദിന്റെ താമസം. ഭാര്യ അവ്വമ്മയും (55) സഹോദരി ഖദീജമ്മയുമാണ് (45) വീട്ടിലെ മറ്റ് അംഗങ്ങൾ.
കൂലിവേല ചെയ്തു ജീവിച്ചിരുന്ന മുഹമ്മദിനു മരച്ചില്ല വീണു തുടയെല്ലിനു പരുക്കേറ്റു. 1 വർഷം മംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായരുന്നു. ഒന്നര ലക്ഷം രൂപയോളമാണ് ഇതിനു ചെലവായത്. 1 വർഷം മുൻപാണ് അൽപം ഭേദമായത്. സുമനസ്സുകളുടെ സഹായത്തോടെയാണ് ആശുപത്രി ബില്ലടച്ചത്. ബിപിഎൽ കാർഡുള്ളതിനാൽ ഭക്ഷ്യവസ്തുക്കൾ ലഭിച്ചിരുന്നതിനാലാണ് ഒരു വിധം കഴിഞ്ഞുപോയിരുന്നത്.
സഹോദരി ഖദീജയക്കു ലഭിക്കുന്ന അഗതി പെൻഷൻ 1200 രൂപയാണ് ആകെ വരുമാനം. റേഷൻ കാർഡിനു അപേക്ഷ തയാറാക്കിയപ്പോൾ എഴുതാൻ സഹായിച്ചവർക്ക് വന്ന തെറ്റാണ് കാർഡ് ബിപിഎല്ലാകാൻ കാരണമെന്നു മുഹമ്മദ് പറയുന്നു. താലൂക്ക് ഓഫിസിൽ പരാതി നൽകുകയും കുമ്പടാജെ പഞ്ചായത്തിൽ തെളിവെടുപ്പിനു പോകുകയും ചെയ്തെങ്കിലും 1 വർഷമായിട്ടും നടപടി ഉണ്ടായിട്ടില്ല. 3 പേർക്ക് ഇപ്പോൾ 6 കിലോ അരിയാണ് മാസം കിട്ടുന്നത്.
ഇതു വരെ ഈ കുടുംബത്തിനു ലഭിച്ച കാർഡുകളൊക്കെ ബിപിഎല്ലാണ്. 2017 മാർച്ച് 15ന് ലഭിച്ച ഭാര്യയുടെ പേരിലുള്ള കാർഡാണ് മാറിയിട്ടുള്ളത്. മുൻപത്തെ കാർഡിലുള്ള 3 പേർ മാത്രമാണ് പുതിയ കാർഡിലുമുള്ളത്. ഭൗതിക സാഹചര്യങ്ങളും മാറിയിട്ടില്ല. എപിഎല്ലാകാനുള്ള ഒരു മാനദണ്ഡത്തിലും മുഹമ്മദ് പെടില്ല. എന്നിട്ടും ഈ കുടുംബം കാർഡ് കാരണം ദുരിതം അനുഭവിക്കുകയാണ്.