നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 68 ലക്ഷത്തിന്റെ അടയ്ക്ക ലോഡിനു പിഴ
Mail This Article
മഞ്ചേശ്വരം ∙ നികുതി വെട്ടിച്ച് ലോറിയിൽ കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപയുടെ അടയ്ക്ക ലോഡ് പിഴ ഈടാക്കിയ ശേഷം വിട്ടുകൊടുത്തു. നികുതി അടക്കാതെ കോഴിക്കോട് സ്ഥാപനത്തിൽ നിന്നു ഡൽഹിയിലേക്ക് അയച്ച അടയ്ക്ക ലോറി സംസ്ഥാന ചരക്ക് സേവന നികുതി എൻഫോഴ്സ്മെൻറ് വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. ചരക്കു സേവന നികുതി നിയമത്തിലെ പഴുതുകൾ മുതലെടുത്ത് 3 മാസം മുൻപു മാത്രം റജിസ്ട്രേഷൻ നേടി കോടികളുടെ ഇടപാട് നടത്തിയതിനാലാണ് അധികൃതർക്കു സംശയമുണ്ടായി പരിശോധന നടത്തിയത്.
നികുതി കുടിശിക 16,99,363 രൂപ അടപ്പിച്ചതിനു പുറമേ 6,58,126 രൂപ പിഴ ഈടാക്കി അടയ്ക്കയും വാഹനവും ഉടമസ്ഥർക്ക് വിട്ടുകൊടുത്തു. ജോയിന്റ് കമ്മിഷണർ ഫിറോസ് കാട്ടിൽ, ഡപ്യൂട്ടി കമ്മിഷണർ വി. മനോജ് എന്നിവരുടെ നിർദേശ പ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫിസർ കൊളത്തൂർ നാരായണൻ, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ ശശികുമാർ മാവിങ്കൽ, പ്രദീഷ് രാജ്, പ്രസാദ് കുറ്റിക്കളത്തിൽ, വി. രാജീവൻ, ഡ്രൈവർ കെ.വാമന എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഇതേ സ്ഥാപനത്തിൽ നിന്നുള്ള മറ്റൊരു ലോഡ് കൂടി കണ്ണൂർ പഴയങ്ങാടിയിൽ നികുതി വകുപ്പ് പിടികൂടി ആറര ലക്ഷത്തോളം രൂപ പിഴ ഈടാക്കി വിട്ടയച്ചിരുന്നു. ബെനാമി റജിസ്ട്രേഷൻ എടുത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ കോടികളുടെ വ്യാപാരം നടത്തി മുങ്ങുന്ന സംഘം കേരളത്തിൽ വ്യാപകമായി പ്രവർത്തനം നടത്തുന്നുണ്ടെന്നും ഇത്തരം സംഘങ്ങളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയെന്നും ജോയിന്റ് കമ്മിഷണർ ഫിറോസ് കാട്ടിൽ, ഡപ്യൂട്ടി കമ്മിഷണർ വി.മനോജ്, സ്റ്റേറ്റ് ടാക്സ് ഓഫിസർ കൊളത്തൂർ നാരായണൻ എന്നിവർ പറഞ്ഞു.