തീരദേശ മേഖലയിലെ കടലാക്രമണ ഭീഷണി: 65 മത്സ്യത്തൊഴിലാളികൾക്കായി ഭൂമി കണ്ടെത്തി
Mail This Article
കാസർകോട് ∙ തീരദേശ മേഖലയിൽ കടലാക്രമണ ഭീഷണി നേരിടുന്നവർക്കുള്ള പുനർഗേഹം പദ്ധതി പ്രകാരം മാറി താമസിക്കാൻ സന്നദ്ധരായ കാസർകോട് കസബയിലെ 65 മത്സ്യത്തൊഴിലാളികൾക്കായി ഭൂമി കണ്ടെത്തി. ഭൂമി അനുവദിച്ച കുടുംബങ്ങൾ സ്ഥലം സന്ദർശിച്ച ശേഷം അവരുടെ പേരിൽ ഭൂമി റജിസ്റ്റർ ചെയ്തു നൽകും. ഒരു കുടുംബത്തിന് 3 സെന്റ് വീതമാണ് അനുവദിക്കുക. കുഡ്‌ലു കാള്യങ്ങാടിന് സമീപം 2.20 ഏക്കറാണ് ഫിഷറീസ് വകുപ്പ് കണ്ടെത്തിയത്.
10 ലക്ഷം രൂപയാണ് ഒരാൾക്ക് പദ്ധതി വിഹിതമായി അനുവദിക്കുന്നത്. ഇതിൽ ഭൂമി വാങ്ങാൻ 6 ലക്ഷം വരെയും വീട് പണിയാൻ 4 ലക്ഷവുമാണ് അനുവദിക്കുക. സെന്റിന് 1.50 ലക്ഷം രൂപയ്ക്കാണ് ഭൂമി ഉടമയുമായി ഫിഷറീസ് വകുപ്പ് കരാറാക്കിയത്. ഇവിടെ 65 കുടുംബങ്ങൾക്കായി 3 സെന്റ് ഭൂമി വീതം അളന്ന് തിരിച്ചു. ജില്ലയിൽ 1169 കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി ജില്ലാതല സമിതി അംഗീകരിച്ചിട്ടുള്ളത്.