വീരമല ടൂറിസം ഭൂമി കൈമാറ്റം; നടപടി അവസാനഘട്ടത്തിൽ
Mail This Article
ചെറുവത്തൂർ ∙ വീരമല ടൂറിസം ഭൂമി കൈമാറ്റ നടപടി അവസാനഘട്ടത്തിൽ. പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തീകരിക്കുന്നത് 5 കോടി രൂപ ചെലവഴിച്ച്. ടൂറിസം വകുപ്പിനു കൈമാറുന്ന റവന്യു ഭൂമി കാണാൻ കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദും ഉന്നത ഉദ്യോഗസഥരും വീരമലയിലെത്തി. വീരമലയിൽ പൈതൃക ഗ്രാമം ടൂറിസം പദ്ധതി സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി ടൂറിസം വകുപ്പിനു കൈമാറുന്ന നടപടിയാണ് അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നത്.
വീരമലയുടെ മുകൾത്തട്ടിലുള്ള റവന്യു വകുപ്പിന്റെ 9 എക്കറോളം ഭൂമിയാണ് ടൂറിസം വകുപ്പിനു കൈമാറുന്നത്. ഭൂമിയുടെ മാർക്കറ്റ് വില നിശ്ചയിക്കുന്നതടക്കമുള്ള നടപടികൾ ഇതിനകം തന്നെ പൂർത്തിയായി. ഭൂമി കൈമാറ്റം നടന്നാൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണു തുക കണ്ടെത്തുക. പദ്ധതി പൂർത്തീകരണത്തിനു മൊത്തം 78 കോടി രൂപയാണു കണക്കാക്കുന്നത്.
മലനാട് – മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി വീരമലയുടെ അടിവാരത്ത് മയിച്ചയിലെ പഴയ കടവിൽ വൻകിട ബോട്ട് ടെർമിനൽ നിർമിക്കും. ഇതിനായി പഞ്ചായത്തിന്റെ കൈവശമുളള ഈ കടവ് ടൂറിസം വകുപ്പിനു കൈമാറും. വീരമലയിലേക്കെത്തുന്ന സഞ്ചാരികൾക്ക് തേജസ്വിനി പുഴയുടെ സൗന്ദര്യം ആസ്വദിക്കുവാൻ ഇതു വഴിയൊരുക്കും. എം.രാജഗോപാലൻ എംഎൽഎയും കലക്ടർക്കൊപ്പം വീരമലയിലെത്തിയിരുന്നു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രമീള, ആർക്കിടെക്ട് മധു കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.