കാർ തടഞ്ഞ് 65 ലക്ഷം രൂപ കവർന്ന കേസിൽ 2 പേർ പിടിയിൽ
Mail This Article
കാസർകോട് ∙ സ്വർണ വ്യാപാരിയുടെ ഡ്രൈവറെ മൊഗ്രാൽപുത്തൂർ ദേശീയപാതയിൽ കാർ തടഞ്ഞ് 65 ലക്ഷം രൂപ കവർന്ന കേസിൽ 2 പേർ പൊലീസ് വലയിലായി. കുമ്പള കുണ്ടാങ്കാരടുക്കയിലെ സഹീർ (34) കണ്ണൂർ പുതിയ തെരുവിലെ മുബാറക് (25) എന്നിവരാണു കാസർകോട് ടൗൺ പൊലീസിന്റെ വലയിലായിട്ടുള്ളത്. ഇവരുടെ അറസ്റ്റ് ഇന്നു ഉണ്ടാകുമെന്നു പൊലീസ് സൂചിപ്പിച്ചു.
ഇവർ മറ്റു കേസുകളിലെ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 22 നാണു പഴയ സ്വർണാഭരണ ഇടപാടുകൾ നടത്തുന്ന രാഹുൽമഹാദേവ് ജാവിറിന്റെ കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയി 65 ലക്ഷം രൂപ തട്ടിയെടുത്തത്. പണം കവർന്നതിനു ശേഷം രാഹുലിനെയും വാഹനവും പയ്യന്നൂരിനടുത്ത് ഉപേക്ഷിച്ചാണു സംഘം രക്ഷപ്പെട്ടത്. കേസിൽ വയനാട് പനമരം കായക്കുന്നിലെ അഖിൽടോമി (24) തൃശൂർ കുട്ടനെല്ലൂർ എളംതുരുത്തിയിലെ ബിനോയ്.സി.ബേബി (25)വയനാട് പുൽപ്പള്ളിയിലെ അനു ഷാജു (23) എന്നിവരാണു നേരത്തെ അറസ്റ്റിലായത്. ബാക്കി ആറുപേർക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.