ജീവനക്കാർക്ക് കോവിഡ്; ജനറൽ ആശുപത്രിയിൽ നിയന്ത്രണം
Mail This Article
കാസർകോട് ∙ ഡോക്ടർമാരും ജീവനക്കാരും കൂട്ടത്തോടെ കോവിഡ് പോസിറ്റീവ് ആയതിനാൽ കാസർകോട് ജനറൽ ആശുപത്രിയിൽ ഒരാഴ്ചത്തേക്കു ശസ്ത്രക്രിയകൾക്കു നിയന്ത്രണം. പ്രസവത്തിനുൾപ്പെടെ ഒഴിവാക്കാൻ പറ്റാത്ത അടിയന്തര ശസ്ത്രക്രിയ മാത്രമായിരിക്കും അതുവരെ ഇവിടെ ചെയ്യുക. നേരത്തെ കോവിഡ് പോസിറ്റീവ് ആയ ജീവനക്കാർ പലരും നെഗറ്റീവ് ആയി തിരിച്ചു വന്നിട്ടുണ്ട്. അതേസമയം ഇപ്പോൾ 2 ഡോക്ടർ അടക്കം 19 പേർക്കു കോവിഡ് പോസിറ്റീവ് ആണ്. വാർഡുകളിൽ അഡ്മിറ്റാകുന്ന രോഗികളും സഹായികളും കോവിഡ് ബാധിതരാകുന്നു.
കോവിഡ് വ്യാപനത്തിനിടയിലും രോഗികളെ സന്ദർശിക്കാൻ എത്തുന്നവരെ നിയന്ത്രിക്കാൻ കഴിയാത്തത് അധികൃതരെ കുഴയ്ക്കുന്നു. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കൂടിയിട്ടുമുണ്ട്. നഴ്സുമാർ ഉൾപ്പെടെ കോവിഡ് പോസിറ്റീവ് ആകുമ്പോൾ പകരം നിയോഗിക്കുന്നതിനു ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. ആശുപത്രി ജീവനക്കാർ മാത്രമല്ല കോവിഡ് പ്രതിരോധത്തിനു നിയോഗിക്കപ്പെട്ട ആശാ വർക്കർമാർ അടക്കമുള്ള ഫീൽഡ് ജീവനക്കാർ പലരും കോവിഡ് ബാധിച്ചു ചികിത്സയിലാണ്.