കടന്നുവരൂ കൊതുകുകളേ, ആശുപത്രിയിലേക്ക്; കാസർകോട് ജനറൽ ആശുപത്രിയിൽ കൊതുകുവളർത്തൽ കേന്ദ്രം !
Mail This Article
കാസർകോട്. ∙ ജനറൽ ആശുപത്രിയിലെ മലിനജലം പുറത്തേക്ക് ഒഴുകി പരിസര മലിനീകരണം ഉണ്ടാകുന്നത് തടയാനുള്ള പദ്ധതി നിർമാണം തുടങ്ങിയപ്പോൾ രൂപം കൊണ്ടത് കൊതുകു വളർത്തൽ കേന്ദ്രം. കാസർകോട് വികസന പാക്കേജ് പദ്ധതിയിലാണു ജനറൽ ആശുപത്രിയിൽ മലിനജലം സംസ്കരിച്ചു ശുദ്ധീകരിക്കാൻ 1.20 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്.2018-19 വർഷത്തിലാണു പദ്ധതി അനുവദിച്ചത്. ആശുപത്രിയിൽ ഇതിനുള്ള സ്ഥലം ലഭ്യമായി പണി തുടങ്ങിയത് 5 മാസം മുൻപും. 3 ടാങ്കാണ് ഇവിടെ പണിയുന്നത്. ഏതാനും ദിവസം 3 മീറ്റർ താഴ്ചയിൽ കുഴിയെടുത്ത് ടാങ്കിനുള്ള കോൺക്രീറ്റ് ചെയ്ത് കമ്പി കെട്ടി വച്ച് ജോലിക്കാർ സ്ഥലം വിട്ടു. ഇപ്പോൾ ശുചീകരണ മുറികളിൽ നിന്നുൾപ്പെടെയുള്ള മലിനജലവും മഴവെള്ളവും നിറഞ്ഞ് ഇവിടം കൊതുകു കേന്ദ്രമായി.
ടാങ്കിലേക്ക് സെപ്റ്റിക് ടാങ്കിൽ നിന്നു മലിനജലം തുറന്നു വിടുന്നതാണു പണി തുടരുന്നതിനു തടസ്സമായതെന്നാണ് കരാറുകാർ പറയുന്നത്. ജൂലൈയിൽ പ്ലാന്റ് നിർമാണം പൂർത്തിയാക്കി കമ്മിഷൻ ചെയ്യുമെന്നാണു കരാർ ഏറ്റെടുത്ത സ്ഥാപനം അധികൃതർ വ്യക്തമാക്കുന്നത്. മലിനജല സംസ്കരണത്തിന്റെ ചുമതലയും 5 വർഷം ഇതേ സ്ഥാപനമാണ് വഹിക്കേണ്ടത്. അതേ സമയ നിർമാണം പൂർത്തിയാവും മുൻപേ തന്നെ കൊതുകു പെരുകുന്നതിന് അടിയന്തിരമായി പരിഹാരം കാണമെന്നാണ് ആവശ്യം.
കാഞ്ഞങ്ങാട്ടും പണിമുടങ്ങി
ജനറൽ ആശുപത്രിയിലേതിനു സമാനമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസർകോട് വികസന പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി മലിനജലം സംസ്കരിച്ചു ശുദ്ധീകരിക്കാൻ 1.20 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുണ്ട്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 2 ടാങ്കിനുള്ള കുഴിയെടുത്തു. ആശുപത്രി വാർഡുകളിലും മറ്റുമുള്ള മലിന ജലം ഇതിലേക്ക് തുറന്നു വിട്ട് സംസ്കരിച്ച് ശുദ്ധീകരണം നടത്തി പ്രതിദിനം 2 ലക്ഷം ലീറ്റർ വെള്ളം ശുചിമുറികളിലേക്കും ഗാർഡനിലേക്കും എത്തിക്കുകയാണ് പദ്ധതി. ഇതു നടപ്പിലായാൽ ആശുപത്രിയും പരിസരവും മലിനീകരണ വിമുക്തമാകും.കോവിഡ് വാർഡിനോടു ചേർന്നാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. വാർഡിനു സമീപമുള്ള മതിൽ ഇടിഞ്ഞതാണ് ഇവിടെ നിർമാണം വൈകാൻ ഇടയാക്കിയത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഏപ്രിലിൽ പ്ലാന്റ് നിർമാണം പൂർത്തിയാക്കി കമ്മിഷൻ ചെയ്യുമെന്നാണ് കരാർ ഏറ്റെടുത്ത സ്ഥാപനം അധികൃതർ പറയുന്നത്. 1.20 കോടിയിൽ 45 ലക്ഷം രൂപയാണ് സിവിൽ ജോലികൾക്ക് കണക്കാക്കിയിട്ടുള്ളത്.ജില്ലാ ആശുപത്രിയിൽ 50 ശതമാനവും ജനറൽ ആശുപത്രിയിൽ 30 ശതമാനവും പണി പൂർത്തിയായെന്നു കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി.രാജ് മോഹൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് എൽഎസ്ജിഡി വിഭാഗത്തിനാണ് നിർവഹണ ചുമതല.