കേരള അതിർത്തിയിൽ വോളി കേന്ദ്രം സ്ഥാപിക്കാൻ സാധ്യത
Mail This Article
സുള്ള്യ ∙ സുള്ള്യയെ ഒരു മികച്ച വോളിബോൾ കായിക കേന്ദ്രവും പരിശീലന കേന്ദ്രവും ആക്കി മാറ്റാൻ വലിയ സാധ്യതയാണുള്ളതെന്ന് കേരള വോളിബോൾ ടീം മുൻ ക്യാപ്റ്റനും വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സഹോദരനുമായ സെബാസ്റ്റ്യൻ ജോർജ് പറഞ്ഞു. സുള്ള്യയിൽ നടന്ന ദേശീയ വോളിബോൾ ടൂർണമെന്റിന്റെ കൺട്രോൾ കമ്മിറ്റി ചെയർമാനായ സെബാസ്റ്റ്യൻ ജോർജ് അതിർത്തി പ്രദേശത്തിന്റെ കായിക സാധ്യതയെ കുറിച്ച് വിലയിരുത്തി. കഴിഞ്ഞ 17 വർഷത്തിനുള്ളിൽ 3 ദേശീയ വോളി ടൂർണമെന്റുകൾ സുള്ള്യയിൽ സംഘടിപ്പിച്ചു.
ഇവിടെ വലിയ പിന്തുണയാണു ലഭിക്കുന്നത്. മലയാളി വിദ്യാർഥികൾ ഏറെ പഠിക്കുന്ന വിദ്യാഭ്യാസ കേന്ദ്രം കൂടിയായ ഇവിടെ വോളിബോളും കായിക മത്സരങ്ങളും കലാ സാംസ്കാരിക പരിപാടികളും മറ്റും നടത്താൻ സഹായകമാകും വിധം ഇൻഡോർ സ്റ്റേഡിയം നിർമിക്കണം. സർക്കാർ ഫണ്ടും വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ച് ഇതു നടത്താവുന്നതാണ്. കൂടാതെ ഇവിടെ ഒരു വോളിബോൾ അക്കാദമി സ്ഥാപിച്ചാൽ മികച്ച താരങ്ങളെ വാർത്തെടുക്കാൻ സാധിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതിനായി ശ്രമിക്കേണ്ടതുണ്ട്.
ഇതിന് ആവശ്യമായ നിർദേശങ്ങളും സഹായവും സുള്ള്യയിലെ വോളിബോൾ അസോസിയേഷനും കർണാടക വോളിബോൾ അസോസിയേഷനും നൽകും. ദേശീയ തലത്തിൽ കായിക കേന്ദ്രമായി സുള്ള്യയെ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തി വരുന്നതായി ജിമ്മി ജോർജ് ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റി കൂടിയായ സെബാസ്റ്റ്യൻ ജോർജ് കൂട്ടിച്ചേർത്തു.