വഞ്ചിവീടുകൾ കായൽ മധ്യത്തിൽ നിർത്തിയിടുന്നത് മീൻ പിടിത്തത്തിന് തടസ്സമെന്ന് മത്സ്യത്തൊഴിലാളികൾ
Mail This Article
തൃക്കരിപ്പൂർ ∙ വിനോദ സഞ്ചാര മേഖലയ്ക്കായി കവ്വായി കായലിൽ ഓട്ടം നടത്തുന്ന വഞ്ചിവീടുകൾ കായൽ മധ്യത്തിൽ നിർത്തിയിടുന്നത് മീൻ പിടിത്തത്തിനു പ്രതികൂലമാണെന്നും ഇതിൽ നിയന്ത്രണം വേണമെന്നും മത്സ്യത്തൊഴിലാളികൾ. മുപ്പതോളം വഞ്ചി വീടുകൾ കവ്വായി കായൽ കേന്ദ്രമാക്കി ടൂറിസം രംഗത്തുണ്ട്. ഒഴിവു ദിനങ്ങളിൽ മിക്കതും ഓട്ടത്തിലാണ്. കോട്ടപ്പുറം മേഖലയിൽ നിന്നു പുറപ്പെടുന്ന വഞ്ചിവീടുകൾ അൽപനേരം ഓടി പടന്ന–പടന്നക്കടപ്പുറം ഭാഗത്ത് കായൽ മധ്യത്തിൽ നിർത്തിയിടുന്നത് പതിവാക്കിയിട്ടുണ്ട്. ഇങ്ങിനെ നിർത്തിയിടുന്നതു മൂലം മീൻ പിടിക്കാനാകുന്നില്ലെന്നു തൊഴിലാളികൾ പരാതിപ്പെട്ടു.
കഴിഞ്ഞ ദിവസം മീൻപിടിത്ത വല വഞ്ചിവീടിന്റെ അടിഭാഗത്ത് കുടുങ്ങുകയും ഏറെ ദൂരം വലയുമായി ഓടിയതിനെ തുടർന്നു നശിക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു തർക്കമുയർന്നെങ്കിലും പിന്നീട് പരിഹരിച്ചു. വഞ്ചി വീടുകൾ കായൽ മധ്യത്തിൽ നിർത്തിയിടുമ്പോൾ മീൻ പിടിക്കാൻ കഴിയാതെ കരയിൽ ഇരിക്കേണ്ടി വരുന്നതായും ഉച്ചനേരം മുതലുള്ള മീൻ പിടിത്തം പലപ്പോഴും മുടങ്ങുന്നതായും തൊഴിലാളികൾ പറഞ്ഞു. വഞ്ചിവീടുകൾ നിർത്തിയിടുന്നതിൽ നിയന്ത്രണം പാലിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നു ഇവരുടെ ആവശ്യം.