പെരിയ സ്നേഹം, ഈ വ്യാപാരികളോട്; മാലിന്യം തള്ളിയിരുന്ന സ്ഥലം 35,000 രൂപ ചെലവിട്ട് മനോഹരമാക്കി
Mail This Article
പെരിയ ∙ ടൗണിൽ നിന്നു കല്യോട്ടേക്കുള്ള റോഡരികിൽ വലതുവശത്തായി മുൻപ് മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്നൊരു സ്ഥലമുണ്ട്. ഇവിടെ മാലിന്യങ്ങൾ കുന്നുകൂടുമ്പോൾ കത്തിക്കുകയായിരുന്നു പതിവ്. ഇന്നവിടം ഒരു പൂന്തോട്ടമാണ്. ടൗൺ വൃത്തിയായി പരിപാലിക്കണമെന്നു പ്രസിഡന്റ് സി.കെ.അരവിന്ദന്റെ നേതൃത്വത്തിൽ പുല്ലൂർ പെരിയ പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയതോടെയാണ് പെരിയ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കുന്നുകൂടിയ സ്ഥലത്തിന്റെ മുഖഛായ മാറാൻ വഴി തെളിഞ്ഞത്.
നിർദേശം സമീപത്തെ പൗർണമി കോംപ്ലക്സിലെയും എ.ഡി.സെന്ററിലെയും വ്യാപാരികൾ ഗൗരവമായെടുത്തു. ഇവിടെ മാലിന്യം തള്ളുന്നത് ഒഴിവാക്കി പൂന്തോട്ടമാക്കാൻ തീരുമാനിച്ചു. ബെംഗളൂരുവിൽ കണ്ട മാതൃക യുവവ്യാപാരി എം.ഷംസീർ പങ്കുവച്ചതോടെ പൂച്ചെടികൾക്കൊപ്പം ‘ഐ ലവ് പെരിയ’ എന്ന് വലിയ ഇംഗ്ലിഷ് അക്ഷരങ്ങളിൽ സ്ഥാപിക്കാനും ധാരണയായി. ഇതിനു വേണ്ടിവരുന്ന തുക രണ്ട് കോംപ്ലക്സുകളിലെയും 35 വ്യാപാരികൾ പങ്കിട്ടെടുത്തു. മാലിന്യം തള്ളിയിരുന്ന സ്ഥലത്തെ 35,000 രൂപ ചെലവിലാണു മനോഹരമാക്കിയത്.
എം.ഷംസീർ, രജി പെരിയ, അനീഷ് കല്യോട്ട്, പി.അനൂപ്, പി.ഹരിപ്രസാദ്, എം.വി.ബാബു, എം.വേണുഗോപാൽ, പി.വി.സുരേന്ദ്രൻ, കെ.നാരായണൻ, പ്രശാന്ത് കനിംകുണ്ട് എന്നിവരുടെ നേതൃത്വത്തിൽ 2 കെട്ടിടങ്ങളിലെ വ്യാപാരി കൂട്ടായ്മ യാഥാർഥ്യമാക്കിയ ഈ ചെറിയ ഉദ്യാനം ഏവർക്കും മാതൃകയാവുകയാണ്. ഇന്ന് 5ന് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ഉദ്യാനം ഉദ്ഘാടനം ചെയ്യുമ്പോൾ നാട് ‘പെരിയ സ്നേഹ’ത്തോടെ കൈയടിക്കുകയാണ് ഈ വ്യാപാരികൾക്ക്.