‘ശ്രദ്ധിക്കുക; നടപ്പാതയിൽ കുഴിയുണ്ട് ’
Mail This Article
കാസർകോട് ∙ മഴ പെയ്താൽ, നഗരത്തിലൂടെ കാൽനട യാത്ര ദുസഹമാണ്. റോഡിൽ നിറയെ വാഹനങ്ങൾ, പാതയോരത്താണെങ്കിൽ തലങ്ങും വിലങ്ങുമായി വാഹനങ്ങൾ, നടപ്പാതയാണെങ്കിൽ പണി പൂർത്തിയായിട്ടുമില്ല. നഗരത്തിൽ എത്തുന്ന നൂറുകണക്കിനു യാത്രക്കാർ ദുരിതത്തിലും അപകടത്തിലുമാണ്. ചന്ദ്രഗിരി ജംക്ഷനിൽ നിന്നു പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള വലതു വശത്തെ ഭാഗത്താണ് ഈ സ്ഥിതി ഏറെ. നടപ്പാതയുടെയും റോഡിനും ഇടയിലുള്ള ഭാഗത്ത് ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തി തുടങ്ങിയിട്ട് ചെയ്യാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
എന്നിട്ടും ഇതുവരെ പണിപൂർത്തിയായില്ല. ഇതിനു പുറമേ കോൺക്രീറ്റ് സ്ലാബുകൾ തയാറാക്കിയിട്ടുണ്ടെങ്കിലും നടപ്പാതയുടെ മുകളിൽ പലയിടങ്ങളിലും സ്ഥാപിച്ചിട്ടില്ല. അമേയ് റോഡിനു സമീപത്താണു ഏറെ ദുരിതം. ഇന്റർലോക്ക് സ്ഥാപിക്കാൻ മണ്ണ് നീക്കം ചെയ്ത സ്ഥലത്ത് ഇപ്പോൾ ചെളിവെള്ളം കെട്ടി കിടക്കുകയാണ്. ഇതിലൂടെ നടന്നു പോകാനാകില്ല. ഇതിനു പുറമേ കോൺക്രീറ്റ് സാധന സാമഗ്രികൾ പലതും വഴികളിൽ ഇട്ടിരിക്കുന്നതിനാൽ നടന്നു പോകാനാകുന്നില്ല.
കാസർകോട് നഗരം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പാതകളും പാതയോരങ്ങൾ ഇന്റർലോക്ക് ചെയ്യൽ പ്രവൃത്തി തുടങ്ങിയിട്ട് 2 വർഷത്തിലേറെയായി. എന്നിട്ടും ഇതുവരെ ആയി പൂർത്തിയായില്ല. ഒന്നര വർഷം മുൻപ് പ്രവൃത്തി പൂർത്തിയായ പല നടപ്പാതകളുടെയും ഇന്റർലോക്കുകൾ ഇളകി പോയിട്ടുണ്ട്. മഴ ശക്തമാകുന്നതിനു മുൻപേ നഗരത്തിലെ നടപ്പാതയുടെയും മറ്റു പ്രവൃത്തികൾ പൂർത്തിയാക്കണമെന്നാണു യാത്രക്കാർ ആവശ്യപ്പെടുന്നത്.