തിരയിൽ തോണി മറിഞ്ഞു; രക്ഷകനായി മത്സ്യത്തൊഴിലാളി
Mail This Article
കാഞ്ഞങ്ങാട് ∙ ശക്തമായ തിരയിൽ പെട്ടു തോണി മറിഞ്ഞു. കടലിൽ പെട്ടവരെ കരയിലുണ്ടായിരുന്ന മത്സ്യതൊഴിലാളി നീന്തിയെത്തി രക്ഷിച്ചു.ഇന്നലെ രാവിലെ 6.30ന് പുഞ്ചാവി കടപ്പുറത്താണു സംഭവം. പ്രജീഷിന്റെ ഉടമസ്ഥതയിലുള്ള ‘മാടായി കാവിലമ്മ’ എന്ന തോണി ആണ് ശക്തമായ തിരയിൽ പെട്ട് മറിഞ്ഞത്. തോണിയില്‍ ഉണ്ടായിരുന്ന വാസവൻ, രാജൻ, സുരേശൻ എന്നിവർ കടലിലേക്ക് വീണു.
ഈ സമയം കരയിലുണ്ടായിരുന്ന മത്സ്യ തൊഴിലാളിയായ കുഞ്ഞിക്കൃഷ്ണൻ കടലിലേക്ക് ചാടി മൂന്നു പേരെയും രക്ഷിക്കുകയായിരുന്നു. തോണിക്കും എൻജിനും കേടുപാടുകൾ വന്നതിനെ തുടർന്നു ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. മീൻ കണ്ടതിനെ തുടർന്നാണ് കടലിലേക്ക് പോയതെന്ന് അപകടത്തിൽ പെട്ടവർ പറഞ്ഞു. ശക്തമായ തിരയുണ്ടായതിനാൽ മത്സ്യ തൊഴിലാളികളിൽ അധികം പേരും കടലിൽ പോയിരുന്നില്ല.
നീന്തിയെടുത്തത് 3 ജീവൻ
മൂന്നു ജീവനുകളാണു കുഞ്ഞിക്കൃഷ്ണൻ നീന്തിയെടുത്തത്. കരയിൽ നിൽക്കുമ്പോഴാണ് ശക്തമായ തിരയിൽ പെട്ട് തോണി മറിയുന്നത് കുഞ്ഞിക്കൃഷ്ണൻ കാണുന്നത്. മറ്റൊന്നും ചിന്തിക്കാതെ കടലിലേക്ക് എടുത്തു ചാടി. കരയിൽ നിന്ന് ഏറെ ദൂരെ അല്ലാതെയാണ് തോണി അപകടത്തിൽ പെട്ടത്. സാഹസികമായി മൂന്നു പേരെ രക്ഷിച്ച കുഞ്ഞിക്കൃഷ്ണനെ കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ നസറുദ്ദീന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ അഭിനന്ദിച്ചു.