ഒടിഞ്ഞു തൂങ്ങി തെങ്ങുകൾ; കാരണം തേടി സിപിസിആർഐ സംഘം
Mail This Article
രാജപുരം ∙ മലയോരത്ത് അജ്ഞാത രോഗം ബാധിച്ച് തെങ്ങുകൾ കരിഞ്ഞുണങ്ങുന്നു എന്ന പരാതിയിൽ കാസർകോട് സിപിസിആർഐ പ്ലാന്റ് പാത്തോളജി സയന്റിസ്റ്റ് ഡോ.ഡാലിയ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് കെ.രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ തോട്ടങ്ങളില്‍ പരിശോധന നടത്തി. ഇതുസംബന്ധിച്ച് മാർച്ച് 31ന് മനോരമ വാർത്ത നൽകിയിരുന്നു. കള്ളാർ കൃഷി ഓഫിസറുടെ നേതൃത്വത്തിൽ തോട്ടം സന്ദർശിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. രോഗം വ്യാപകമായതിനെ തുടർന്നാണ് ഇന്നലെ കാസർകോട് സിപിസിആർഐ അധികൃതർ സ്ഥലത്ത് എത്തിയത്.
രോഗം ബാധിച്ച തെങ്ങിൽ നിന്ന് ഓല, തേങ്ങ, വേര്, തടത്തിലെ മണ്ണ് എന്നിവയുടെ സാംപിളുകൾ സംഘം ശേഖരിച്ചു. ഇതിന്റെ പരിശോധന ഫലം ലഭിച്ചാൽ മാത്രമെ രോഗം എന്താണെന്ന് തിരിച്ചറിയാനും പ്രതിവിധി നിർദേശിക്കാനാകൂ എന്ന് ഡോ.ഡാലിയ പറഞ്ഞു. തെങ്ങോലകൾ മഞ്ഞ നിറം ബാധിച്ച് ഒടിഞ്ഞ് തൂങ്ങുന്നതാണു രോഗ ലക്ഷണം. തുടർന്ന് തേങ്ങ പൊഴിഞ്ഞ് തെങ്ങ് ഉണങ്ങുന്നു. രോഗം ബാധിച്ച തെങ്ങ് ഒരു മാസത്തിനകം പൂർണമായും നശിക്കും. കള്ളാർ പഞ്ചായത്തിലെ രോഗബാധയേറ്റ കൃഷിയിടങ്ങൾ അധികൃതർ സന്ദർശിച്ചു. വാർഡംഗം എം.കൃഷ്ണകുമാർ, കള്ളാർ കൃഷി ഭവൻ കൃഷി അസിസ്റ്റന്റ് കെ.മണികണ്ഠൻ, ഫീൽഡ് ഓഫിസർ കെ.രജനി, കർഷകൻ രഞ്ജിത്ത് നമ്പ്യാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.