ലോ ലെവൽ ഫിംഗർ ജെട്ടിയുടെ നിർമാണം ആരംഭിച്ചു
Mail This Article
ചെറുവത്തൂർ ∙ മടക്കര മീൻപിടിത്ത തുറമുഖത്തിനു സമീപം ലോ ലെവൽ ഫിംഗർ ജെട്ടിയുടെ നിർമാണം ആരംഭിച്ചു. നിർമാണം പൂർത്തിയാകുന്നതോടെ തുറമുഖത്ത് എത്തുന്ന ചെറിയ മീൻപിടിത്ത വള്ളങ്ങളുടെ ദുരിതം അവസാനിക്കും. തുറമുഖത്തെ വാർഫിന്റെ ഉയരം കൂടിയതിനാൽ ചെറിയ വള്ളങ്ങൾ ഇവിടെ മീനുമായി എത്തിയാൽ വിൽപന നടത്തുന്നത് സാഹസപ്പെട്ടാണ്. വേലിയിറക്ക സമയത്ത് വള്ളത്തിൽ നിന്ന് മീൻ ലേലഹാളിൽ എത്തിക്കാൻ കഴിയാതെ മണിക്കൂറുകളോളം പുഴയിൽ കാത്തിരിക്കേണ്ട അവസ്ഥയാണ്.
ചെറിയ വള്ളങ്ങളിലെ മത്സ്യ തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഇവിടെ ലോ ലെവൽ ഫിംഗർ ജെട്ടി അനുവദിച്ചത്. 1.16കോടി രൂപ ചെലവിൽ 30മീറ്റർ നീളവും 5മീറ്റർ വീതിയുള്ള 2ജെട്ടികളാണ് നിർമിക്കുന്നത്. ഓരോ ജെട്ടിയുടെയും ഇരു ഭാഗങ്ങളിലും വള്ളങ്ങൾ അടുപ്പിച്ച് മത്സ്യ വിൽപന നടത്താൻ കഴിയുമെന്ന പ്രത്യേകതയും ഇവിടെയുണ്ട്. ജുലൈ അവസാനത്തിൽ ജെട്ടിയുടെ നിർമാണം പൂർത്തിയാകും.
എം.രാജഗോപാലൻ എംഎൽഎയുടെ ശ്രമഫലമായാണ് ലോ ലെവൽ ജെട്ടി ഇവിടെ യാഥാർഥ്യമാകുന്നത്. മീൻപിടിത്ത തുറമുഖത്ത് ഇപ്പോൾ നിലവിലുള്ള ലേല ഹാളിന്റെ പരിമിതികൾ കണക്കിലെടുത്ത് ലോ ലെവൽ ജെട്ടിയോട് ചേർന്ന് പുതിയ ലേലഹാൾ നിർമിക്കണമെന്ന ആവശ്യവും മത്സ്യത്തൊഴിലാളികളിൽ നിന്ന് ഉയർന്നിട്ടുണ്ട്. അനേകം ബോട്ടുകളും, 100കണിക്കിന് ചെറുതും വലുതുമായ വള്ളങ്ങളും മടക്കര മീൻപിടിത്ത തുറമുഖം കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തുന്നുണ്ട്.