കുട്ടികളുടെ വാക്സീൻ; പ്രത്യേക കർമ പദ്ധതിയുമായി അധികൃതർ
Mail This Article
കാഞ്ഞങ്ങാട് ∙ സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ജില്ലയിൽ 12നും 14നും ഇടയിൽ പ്രായമുള്ള, വാക്സീൻ എടുത്ത കുട്ടികളുടെ എണ്ണം 23 % മാത്രം. പ്രത്യേക ക്യാംപുകളും ബോധവൽക്കരണവും ആരോഗ്യ വകുപ്പ് സജീവമായി നടത്തിയെങ്കിലും വാക്സീൻ എടുക്കാൻ ചിലരെങ്കിലും വിമുഖത കാട്ടുന്നുണ്ട്. ഇത് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. അടുത്ത ആഴ്ച സ്കൂൾ തുറക്കാനിരിക്കെ പരമാവധി കുട്ടികൾക്കു വാക്സീൻ നൽകാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഇന്നു മുതൽ പ്രത്യേക പദ്ധതികൾ
12നും 14നും ഇടയിലുള്ള 72,113കുട്ടികളാണ് ജില്ലയിൽ ഉള്ളത്. ഇതിൽ 16,851 പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സീൻ സ്വീകരിച്ചത്. 2318 പേർ മാത്രമാണ് സെക്കൻഡ് ഡോസ് എടുത്തത്. വെറും 14 % പേർ. 15നും 17 നും ഇടയിൽ ജില്ലയിൽ 60,496 കുട്ടികളാണ് ഉള്ളത്. ഇതിൽ 50,065 പേർ ആദ്യ ഡോസ് (80%) സ്വീകരിച്ചു. 31,997 പേർ മാത്രമാണ് സെക്കൻഡ് ഡോസ് സ്വീകരിച്ചത്. 36 % പേർ സെക്കൻഡ് വാക്സീൻ എടുക്കാൻ ഇനിയും ബാക്കിയുണ്ട്. പരമാവധി കുട്ടികൾക്ക് വാക്സീൻ നൽകാൻ ആരോഗ്യ വകുപ്പ് ഇന്നലെ മുതൽ പ്രത്യേക കർമ പദ്ധതികൾക്കു തുടക്കമിട്ടു.
ഇതിന്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ, ആനന്ദാശ്രമം, പുത്തിഗെ, പടന്ന, ചിറ്റാരിക്കാൽ, അഡൂർ, വെള്ളരിക്കുണ്ട്, മധൂർ, മടിക്കൈ, ഉദുമ, നർക്കിലക്കാട്, പാണത്തൂർ, വോർക്കാടി, ചട്ടംഞ്ചാൽ, പള്ളിക്കര, മൗക്കോട്, കുബഡാജെ, വലിയപറമ്പ, കരിന്തളം, പെർല, കയ്യൂർ, മുള്ളേരിയ,എണ്ണപ്പാറ, ചെങ്കള, ഓലാട്ട്, മീഞ്ച എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലും ഉടുമ്പുന്തല, ബേളൂർ, ആരിക്കാടി, ബന്തടുക്ക, ബായാർ, കൊന്നക്കാട്‍ എന്നീ പിഎച്ച്സികൾക്ക് കീഴിലും ചെറുവത്തൂർ, മഞ്ചേശ്വരം, പെരിയ, ബദിയടുക്ക, മുളിയാര്, കുമ്പള എന്നീ സിഎച്ച്സികൾക്ക് കീഴിലും ഉള്ള സ്കൂളുകളിൽ പ്രത്യേക വാക്സീൻ ക്യാംപുകൾ നടത്തും. പൂടംകല്ല്, നീലേശ്വരം, മംഗൽപ്പാടി, ബേഡഡുക്ക എന്നീ താലൂക്ക് ആശുപത്രികൾക്കും ജില്ലാ, ജനറൽ ആശുപത്രിക്കും കീഴിലുള്ള വിദ്യാലയങ്ങളിലും പ്രത്യേക ക്യാംപ് നടത്തി വാക്സീൻ നൽകും.