കപ്പൽ ജീവനക്കാരന്റെ വീട്ടിൽ നിന്ന് 30 പവനും 3.5 ലക്ഷം രൂപയും കവർന്നു
Mail This Article
ബേക്കൽ ∙ കപ്പൽ ജീവനക്കാരന്റെ വീട്ടിൽ നിന്നു 30 പവൻ സ്വർണവും 3.5 ലക്ഷം രൂപയും കവർന്നു. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിനടുത്തെ ബടക്കൻ വീട്ടിൽ ബി.അബ്ദുൽ മുനീറിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണവും ഉൾപ്പെടെ 14.7 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നത്. ഇരുനില വീടിന്റെ മുകൾ നിലയിലെ വാതിലിന്റെ കട്ടിലയോട് ചേർന്നുള്ള ജനലിന്റെ കൊളുത്ത് ഇളകിയതിനു ശേഷം വാതിൽ തുറന്ന് അകത്ത് കയറുകയായിരുന്നു. താഴത്തെ നിലയിൽ മുനീറും ഭാര്യയും കിടന്നിരുന്ന മുറിയിലെ മേശ വലിപ്പിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് നഷ്ടമായത്.
മറ്റൊരു മുറിയിൽ കയറിയെങ്കിലും ഒന്നും നഷ്ടമായില്ല. 24ന് രാത്രി 12നും പുലർച്ചെ 4നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നു കരുതുന്നു. രാവിലെ ആറിന് മുനീറും ഭാര്യ നബീനയും എഴുന്നേറ്റപ്പോഴാണ് കവർച്ച നടന്നതായി മനസ്സിലാക്കിയത്. ഡിവൈഎസ്പി സി.കെ.സുനിൽകുമാർ, സിഐ യു.പി.വിപിൻ, എസ്ഐ എം.രജനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
പൊലീസ് ഡോഗ് റൂണിയും മണം പിടിച്ച് കവർച്ച നടന്ന വീടിന്റെ പിന്നിലൂടെ റെയിൽവേ ട്രാക്കിലൂടെ ഓടി തിരികെ വരികയായിരുന്നു. ഈ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ ഈ വീടിനു സമീപത്തെ മറ്റൊരു വീട്ടിലും കവർച്ച ശ്രമം നടന്നിരുന്നു.4 ദിവസം മുൻപ് പൂച്ചക്കാട് ഭാഗത്ത് ഒട്ടേറെ വാഹനങ്ങളിൽ നിന്നു ബാറ്ററിയും മോഷണം പോയിരുന്നു.